കേരളത്തിലാദ്യമായി വിദ്യാർത്ഥിനികൾക്ക് പ്രസവാവധി അനുവദിച്ച് എം ജി സർവകലാശാല

കോട്ടയം: വിദ്യാർത്ഥിനികൾക്ക് 60 ദിവസത്തെ പ്രസവാവധി അനുവദിച്ച് മഹാത്മാഗാന്ധി സർ‌വകലാശാല (എം ജി സർവകലാശാല). കേരളത്തിലാദ്യമായാണ് ഒരു സർവകലാശാല ഇത്തരത്തിൽ ഗർഭിണികളായ വിദ്യാർത്ഥിനികൾക്ക് പരീക്ഷ എഴുതാൻ തടസം വരാത്തരീതിയിൽ അവധി അനുവദിക്കുന്നതെന്ന് പ്രോ വൈസ് ചാൻസലർ ഡോ സി ടി അരവിന്ദകുമാർ പറഞ്ഞു. പതിനെട്ട് വയസിന് മുകളിൽ പ്രായമുള്ള ബിരുദ- ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനികൾക്കാണ് അവധി അനുവദിച്ചത്.

കഴിഞ്ഞ ദിവസം ചേർന്ന സിൻഡിക്കേറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്. ആദ്യത്തെയും രണ്ടാമത്തെയും പ്രസവത്തിനായിരിക്കും അവധി നൽകുക. ഒരു കോഴ്‌സിന്റെ കാലാവധിക്കിടെ ഒരു തവണയായിരിക്കും അവധി നൽകുന്നതെന്ന് സർവകലാശാല വ്യക്തമാക്കുന്നു. അവധി കാലയളവിൽ പൊതു അവധികളും സാധാരണ അവധികളും ഉൾപ്പെടും. മറ്റ് അവധികളൊന്നും ഇതോടൊപ്പം ചേർക്കാനാകില്ലെന്നും അറിയിപ്പിൽ പറയുന്നു. അബോർഷൻ, ട്യുബെക്ടടമി എന്നിവയ്ക്ക് 14 ദിവസത്തെ അവധിയും നൽകും.

Loading...

ഒരു സെമസ്റ്ററിൽ പ്രസവാവധി എടുക്കുന്നവരെ ആ സെമസ്റ്ററിലെ പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്യാൻ അനുവദിക്കും. എന്നാൽ അടുത്ത സെമസ്റ്ററിലെ റെഗുലർ വിദ്യാർത്ഥികൾക്കൊപ്പം സപ്ലിമെന്ററിയായി ആയിരിക്കും പരീക്ഷ എഴുതേണ്ടത്. പ്രസവാവധി കഴിഞ്ഞാൽ അവർക്ക് അവരുടെ സ്വന്തം ബാച്ചിനൊപ്പം നിലവിലെ സെമസ്റ്ററിൽ പഠനം തുടരാം.

പ്രസവാവധിയിലുള്ള വിദ്യാർത്ഥികൾക്ക് പ്രാക്ടിക്കൽ, ലാബ്, വൈവ പരീക്ഷകൾ ഉള്ള സാഹചര്യത്തിൽ സ്ഥാപനമേധാവിയോ വകുപ്പ് മേധാവിയോ ഇതിനാവശ്യമായ ക്രമീകരണങ്ങൾ ഒരുക്കണം. പ്രസവാവധി ലഭിക്കുന്നതിനായി അവധി ആരംഭിക്കുന്നതിന് മൂന്ന് ദിവസം മുമ്പ് അപേക്ഷയോടൊപ്പം രജിസ്റ്റർ ചെയ്ത ഡോക്ടറുടെ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം.