ന്യൂഡല്‍ഹി: നേതാജി സുഭാഷ് ചന്ദ്രബോസിനെ തിരഞ്ഞു നടന്നിരുന്ന ബ്രിട്ടീഷുകാര്‍ക്ക് അദ്ദേഹത്തെ ഒറ്റിക്കൊടുക്കുന്ന നെഹ്രുവിന്റെ കത്ത് പുറത്ത്. ബ്രിട്ടീഷ് പ്രധാനമന്ത്രി ആയിരുന്ന ക്ലെമന്റ് ആറ്റ്‌ലിക്ക് നെഹ്‌റു അയച്ച കത്താണ് ചര്‍ച്ചാവിഷയം ആയിരിക്കുന്നത്.
നേതാജിയുടെ കുടുംബാംഗങ്ങളെ ഇന്റലിജന്‍സ് ബ്യൂറോ രഹസ്യനിരീക്ഷണം നടത്തിയെന്ന വെളിപ്പെടുത്തലിന്റെ പശ്‌ചാത്തലത്തിലാണു നെഹ്‌റു എഴുതിയതെന്നു പറയുന്ന കത്ത് പുറത്ത് വന്നിരിക്കുന്നത്.
ഇതാണു കത്തിലെ വാചകങ്ങള്‍: നിങ്ങളുടെ യുദ്ധക്കുറ്റവാളിയായ സുഭാഷ് ചന്ദ്രബോസിനെ റഷ്യയിലേക്കു കടക്കാന്‍ സ്‌റ്റാലിന്‍ അനുവദിച്ചിട്ടുണ്ടെന്നു ഞാന്‍ മനസ്സിലാക്കുന്നു. ബ്രിട്ടന്റെ സഖ്യരാജ്യം എന്ന നിലയില്‍ ഇതു റഷ്യ ചെയ്‌ത വിശ്വാസവഞ്ചനയാണ്. സുഭാഷ് ചന്ദ്രബോസ് മരിച്ചെന്നു പറയുന്ന വിമാനാപകടം നടന്നു നാലു മാസത്തിനുശേഷം 1945 ഡിസംബര്‍ 26ന് ആണു നെഹ്‌റു ഈ കത്തെഴുതിയിരിക്കുന്നത്.
സുഭാഷ് ചന്ദ്രബോസ് ജീവിച്ചിരിപ്പുണ്ടെന്ന കാര്യം നെഹ്‌റുവിന് അറിയാമായിരുന്നുവെന്നതിന്റെ തെളിവാണ് ഈ കത്തെന്നാണു വാദം. നേതാജിയുടെ തിരോധാനത്തെക്കുറിച്ചു 30 വര്‍ഷത്തോളമായി പഠനം നടത്തുന്ന ഇന്ത്യന്‍ ഗ്ലോബല്‍ അസോസിയേഷന്‍ പ്രസിഡന്റ് രാജീവ് ജോസഫിന്റെ കൈവശമാണു കത്തിന്റെ പകര്‍പ്പുള്ളത്.
എന്നാല്‍ രാജീവിന്റെ കൈവശമുള്ള കത്തിന്റെ ആധികാരികതയെപ്പറ്റി സംശയം ബാക്കിനില്‍ക്കുന്നു. വെള്ളക്കടലാസില്‍ ടൈപ്പ് ചെയ്‌ത ഒരു കത്തിന്റെ ചിത്രമാണു പുറത്തുവന്നിട്ടുള്ളത്. ഇതില്‍ നെഹ്‌റുവിന്റെ കയ്യൊപ്പ് ഇല്ല. കൂടാതെ രാജീവിന്റെ കൈവശം ഈ കത്ത് എങ്ങനെ കിട്ടി എന്നതിനും വ്യക്തമായ മറുപടി ഇല്ല.