ഇസ്ലാമാബാദ്: പാകിസ്താനിലെ ആദ്യ പ്രധാനമന്ത്രി ലിയാഖത് അലി ഖാന്റെ വധത്തിനു പിന്നില്‍ അമേരിക്കയാണെന്ന് റിപ്പോര്‍ട്ട്. അമേരിക്കയും അഫ്ഗാനിസ്താനും ഒത്തുചേര്‍ന്നാണ് ഈ കൊലപാതകം നടത്തിയതെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ഇറാനിയന്‍ ടിവിയാണ് ഇക്കാര്യം പുറത്തുവിട്ടത്.
നിരവധി വര്‍ഷങ്ങള്‍ക്കു മുമ്പ് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റ് പുറത്തുവിട്ട രേഖകളാണ് ഇക്കാര്യം വെളിപ്പെടുത്തുന്നതെന്നും ഇറാന്‍െറ പ്രസ് ടി.വി റിപ്പോര്‍ട്ട് ചെയ്തു. രേഖ ഇപ്പോഴാണ് പാകിസ്താന്‍ പത്രമാധ്യമങ്ങളുടെയും സാമൂഹിക മാധ്യമങ്ങളുടെയും ശ്രദ്ധയില്‍പെടുന്നത്.
റാവല്‍പിണ്ടിയിലെ ഒരു പൊതുസമ്മേളനത്തില്‍ സംസാരിക്കവെ 1951 ഒക്ടോബര്‍ 16നാണ് അദ്ദേഹം വെടിയേറ്റു മരിച്ചത്. ഘാതകനായ അഫ്ഗാനിസ്താന്‍കാരന്‍ സാദ് അക്ബര്‍ ബബ്റാകിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തുവെച്ചുതന്നെ കൊന്നു. ഒരു പ്രഫഷനല്‍ കൊലയാളിയായ ഇയാളുടെ ഉദ്ദേശ്യമെന്തായിരുന്നെന്നത് ഒരു വിവാദവും രഹസ്യവുമായി തുടര്‍ന്നു.
1950-51 കാലത്ത് ഇറാനില്‍നിന്ന് ഇന്ധന കരാറുകള്‍ക്ക് യു.എസ് ശ്രമിച്ചിരുന്നു. ഇറാനും പാകിസ്താനും അന്ന് മികച്ച ബന്ധമാണ് പുലര്‍ത്തിയിരുന്നത്. പാകിസ്താനെ അംഗീകരിക്കാത്ത ഏക അയല്‍രാഷ്ട്രമായിരുന്ന അഫ്ഗാനിസ്താനുമായി ശത്രുതയിലുമായിരുന്നു പാകിസ്താന്‍. 1950 മേയില്‍ ലിയാഖതിന്‍െറ സന്ദര്‍ശനത്തോടെ പാകിസ്താനുമായി നല്ല ചങ്ങാത്തത്തിലത്തൊന്‍ യു.എസിനും കഴിഞ്ഞു.
സൗഹൃദംവെച്ച് ഇന്ധനപ്പാടങ്ങളുടെ നിയന്ത്രണം വിട്ടുനല്‍കാന്‍ ഇറാനോട് നിര്‍ദേശിക്കണമെന്ന് പാകിസ്താനോട് യു.എസ് ആവശ്യപ്പെട്ടു. എന്നാല്‍, ഇക്കാര്യം അംഗീകരിക്കാന്‍ ലിയാഖത് അലി തയാറായിരുന്നില്ല. സത്യസന്ധമല്ലാത്ത കാര്യങ്ങള്‍ക്ക് സൗഹൃദങ്ങള്‍ ഉപയോഗിക്കാന്‍ കഴിയില്ലെന്നായിരുന്നു അദ്ദേഹത്തിന്‍െറ നിലപാട്. ഇതേതുടര്‍ന്ന് അന്നത്തെ യു.എസ് പ്രസിഡന്‍റ് ഹാരി ട്രുമാന്‍ ലിയാഖത് അലിയെ ഭീഷണിപ്പെടുത്തുകവരെയുണ്ടായി. മാത്രമല്ല, പാകിസ്താനിലെ യു.എസ് സൈനികതാവളം 24 മണിക്കൂറിനുള്ളില്‍ ഒഴിയണമെന്നും ഇല്ലെങ്കില്‍ യു.എസില്‍ ബോംബിടുമെന്നും ലിയാഖത് അലി തുറന്നുപ്രഖ്യാപിക്കുകയും ചെയ്തു. ഈ സംഭവത്തോടെ പാകിസ്താനും യു.എസും തമ്മിലുള്ള ബന്ധം വഷളായി. പിന്നീട്, ലിയാഖതിന്‍െറ ജീവനെടുക്കാന്‍ അമേരിക്ക അഫ്ഗാന്‍െറ സഹായം തേടുകയായിരുന്നുവെന്നും രഹസ്യരേഖകള്‍ പറയുന്നു.