പെര്‍ത്ത്: വെസ്റ്റേണ്‍ ഓസ്‌ട്രേലിയയിലെ സ്വാനില്‍ ഇന്ത്യന്‍ ദമ്പതികള്‍ നിര്‍മിക്കുന്ന കൊട്ടാരസദൃശ്യമായ കെട്ടിടം പൊളിച്ചുമാറ്റാന്‍ തീരുമാനം. പെപ്പര്‍മിന്റ് ഗ്രോവില്‍ നിര്‍മിച്ച താജ്മഹല്‍ എന്ന അപരനാമത്തിലുള്ള കെട്ടിടം 70 (ഏകദേശം 350 ഓളം കോടി കോടി ഇന്ത്യൻ രൂപ) മില്യന്‍ ഡോളറോളം മുടക്കിയാണ് ഇന്ത്യന്‍ ദമ്പതികളായ പങ്കജ് ഓസ്വാളും രാധികയും ചേര്‍ന്ന് നിര്‍മിച്ചുതുടങ്ങിയത്. അമ്പലം, ജിംനേഷ്യം, വാനനിരീക്ഷണകേന്ദ്രം, 17 കാറുകള്‍ സൂക്ഷിക്കാനുള്ള സ്ഥലം എന്നീ സജ്ജീകരണങ്ങളുള്ള കെട്ടിടത്തിന്റെ നിര്‍മാണം തുടക്കം മുതലേ വിവാദത്തിലായിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും വലിയ ലിക്യുഡ് അമോണിയം ഉൽപ്പാദക കമ്പനിയായ ബുറുപ് ഹോൾഡിങ്സിന്റെ തലവനാണ് പങ്കജ് ഓസ്വാൾ. 2010 ൽ ഓസ്ട്രേലിയയിലെ ബിസിനസ് സാമ്രാജ്യം തകരുന്നത് വരെ ഓസ്ട്രേലിയൻ കോടീശ്വരൻമാരുടെ പട്ടികയിൽ മുൻ നിരയിലുണ്ടായിരുന്ന ഒസ്വാൾ ദമ്പതികളുടെ കമ്പനി ഇപ്പോൾ റിസീവർ ഭരണത്തിലാണ്.
2010 ല്‍ ബിസിനസ് പൊളിഞ്ഞതോടെ ഓസ്വാള്‍ ദമ്പതികള്‍ ദുബൈയിലേക്കു തിരിച്ചുപോയി. ഇതോടൊപ്പം ഓസ്‌ട്രേലിയയിലെ നികുതികുടിശിക സംബന്ധിച്ച നിയമപ്രശ്‌നവും ഉയര്‍ന്നു. കോടിക്കണക്കിനു ഡോളറാണ് ഇവര്‍ നികുതിയിനത്തില്‍ ഓസ്‌ട്രേലിയയ്ക്ക് നല്‍കാനുള്ളത്. പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ മുതല്‍ സങ്കീര്‍ണമായ വെല്ലുവിളികളാണ് കെട്ടിടനിര്‍മാണത്തിലൂടെ ഇന്ത്യന്‍ ദമ്പതികള്‍ക്ക് നേരിടേണ്ടിവന്നത്. പ്രശ്‌നപരിഹാരത്തിനായി കഴിഞ്ഞ നവംബര്‍ മുതല്‍ പ്രാദേശികഭരണകൂടവുമായി ദമ്പതികള്‍ ചര്‍ച്ച നടത്തിയെങ്കിലും ഇവയൊന്നും ഫലപ്രദമായില്ലെന്ന് അവരുടെ അഭിഭാഷക റബേക്ക ഗിലെസ് പറഞ്ഞു. കെട്ടിടം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ട കൗണ്‍സിലിന്റെ പ്രേമയവും ലഭ്യമായിട്ടില്ല. കെട്ടിടനിര്‍മാണത്തിനെതിരേ മാധ്യമങ്ങള്‍ വലിയ പ്രചാരണം നടത്തിയെന്നും അവര്‍ വിശദീകരിച്ചു. നിര്‍മാണത്തിലെ അപാകതകള്‍ കോണ്‍ട്രാക്ടര്‍മാരുമായി സംസാരിച്ച് പരിഹരിക്കും. എന്തെല്ലാം തടസങ്ങളുണ്ടെങ്കിലും ഓസ്വാള്‍ കുടുംബം അവസാനം ഇവിടെ താമസിക്കാനെത്തുമെന്നും അവര്‍ വ്യക്തമാക്കി.
അതേസമയം കെട്ടിടം പൊളിക്കുന്നതിന് കൗണ്‍സില്‍ ഏകകണ്‌ഠ്യേനയാണ് തീരുമാനിച്ചതെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ജോണ്‍ മെറിക് വ്യക്തമാക്കി. 21 ദിവസത്തെ സമയമാണ് ഇതിനായി അനുവദിച്ചിരിക്കുന്നത്. ഇതിനിടയില്‍ ഉടമകള്‍ക്ക് സ്‌റ്റേറ്റ് അഡ്മിനിസ്‌ട്രേറ്റീവ് െ്രെടബ്യൂണലില്‍ അപ്പില്‍ നല്‍കാമെന്നും കൗണ്‍സില്‍ വിശദീകരിച്ചു. വര്‍ഷങ്ങളായി പണിതീരാതെ കിടക്കുന്ന കെട്ടിടം ഇപ്പോള്‍ സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമാണ് .