രാജിവയ്ക്കാൻ തയ്യാറായില്ല, ചീഫ് വിപ്പ് സ്ഥാനത്തുനിന്നും ജോർജിനെ പുറത്താക്കി.

തിരുവനന്തപുരം:പുകഞ്ഞ കൊള്ളി പുറത്ത്. മുഖ്യമന്ത്രി വിളിച്ചുവരുത്തി രാജി ആവശ്യപ്പെട്ടിട്ടും തയ്യാറാകാതിരുന്ന പി.സി.ജോർജിനെ ചീഫ് വിപ്പ് സ്ഥാനത്തുനിന്നും നീക്കി. പുകയുന്ന ഈ കൊള്ളി ഇനി ആളികത്തുമോയെന്നാണു കണ്ടറിയേണ്ടത്. ചർച്ചകഴിഞ്ഞു പുറത്തിറങ്ങിയ ജോർജ്ജ് പാലായിൽ മത്സരിക്കാൻ കെ.എം മാണിയെ വെല്ലുവിളിച്ചു.യു.ഡി.എഫ് യോഗങ്ങളിലും അദ്ദേഹത്തിന് ഇനി കേരളാ കോണ്‍ഗ്രസ്(എം)നെ പ്രതിനിധീകരിച്ച് പങ്കെടുക്കാനാവില്ല. പി.സി ജോര്‍ജും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും വൈകുന്നേരം 7.30 മുതല്‍ നടത്തിയ കൂടിക്കാഴ്ച്ചക്കൊടുവിലാണ് മുഖ്യമന്ത്രി തീരുമാനമറിയിച്ചത്.

ഏറെ നേരത്തെ ചര്‍ച്ചക്കൊടുവില്‍ സമന്വയത്തില്‍ എത്താന്‍ സാധിക്കാത്ത സാഹചര്യത്തില്‍ കേരള കോണ്‍ഗ്രസ് നേതാവ് കെ.എം മാണിയുടെ ആവശ്യം അംഗീകരിക്കാന്‍ മാത്രമേ യു.ഡി.എഫിന് കഴിയൂ എന്ന് മുഖ്യമന്ത്രി പറഞ്ഞു. ആദ്യം പി.സി ജോര്‍ജാണ് മുഖ്യമന്ത്രിയുടെ മുറിക്ക് പുറത്ത് വന്നത്.

Loading...

പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്ന ജോര്‍ജ്ജിനെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് മാറ്റണമെന്നും മുന്നണി യോഗങ്ങളില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്നുമായിരുന്നു ധനമന്ത്രി കെ.എം മാണി ആവശ്യപ്പെട്ടിരിന്നത്. അതേസമയം, ചീഫ് വിപ്പ് സ്ഥാനത്ത് നിന്നും മാറ്റിയാലും തനിക്ക് യു.ഡി.എഫില്‍ തുടരണമെന്നും കേരള കോണ്‍ഗ്രസ് സെക്യുലര്‍ പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാന്‍ അനുവദിക്കണമെന്ന് പി.സി ജോര്‍ജ്ജും ആവശ്യപ്പെട്ടിരുന്നു.

അതിനിടെയാണ് മുന്നണിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കിക്കൊണ്ട് സോളാര്‍ വിവാദത്തില്‍ കുപ്രസിദ്ധി നേടിയ സരിത എസ് നായുരുടേതെന്ന് അവകാശപ്പെടുന്ന ഒരു കത്ത് പുറത്തുവന്നത്. സരിതയെ പീഡിപ്പിച്ചവരില്‍ ഒരു എം.പി ഉണ്ടെന്നും അത് ജോസ് കെ മാണിയാണെന്നുമുള്ള സൂചന കത്തിലുണ്ടെന്ന് പി.സി ജോര്‍ജ്ജ് ചൂണ്ടിക്കാണിക്കുകയും ചെയ്തു.

കുറുമാറ്റ നിയമത്തിന്റെ പരിധിയില്‍ വരാതെ എം.എല്‍.എ സ്ഥാനം പരിരക്ഷിക്കപ്പെടണമെങ്കില്‍ പി.സി ജോര്‍ജിനെ മാണി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയേ പറ്റൂ. പക്ഷെ മാണി അതിന് തയ്യാറല്ലെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. തന്നെ പുറത്താക്കിയില്ലെങ്കില്‍ അതിനുള്ള പണി തനിക്കറിയാം എന്നാണ് മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചക്ക് മുമ്പ് ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞത്.തിരുമാനത്തിന് മുമ്പ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുമായും വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയുമായും ചര്‍ച്ച നടത്തിയിരുന്നു.