തിരുവനന്തപുരം: ചുവന്ന ബീക്കണ്‍ ഇനി പി.സി ജോർജിന് അഴിച്ചുവയ്ച്ച് യാത്ര തുടരാം. അദ്ദേഹത്തെ ചീഫ് വിപ്പ് സ്ഥാനത്തുനിന്നും മാറ്റാൻ കേരളാ കോണ്‍ഗ്രസ് തീരുമാനിച്ചു. ഒരു എം.എൽ ഇ.പോലും ജോർജിനൊപ്പം നിന്നില്ല. പാര്‍ട്ടി തീരുമാനം അറിയിക്കാന്‍ കെ.എം മാണിയും പി.ജെ.ജോസഫും മുഖ്യമന്ത്രിയെ കണ്ടു. പി.സി ജോര്‍ജിനെ ഒഴിവാക്കി കെ.എം മാണിയുടെ വീട്ടില്‍ ചേര്‍ന്ന കേരളാ കോണ്‍ഗ്രസ് എം.എല്‍.എമാരുടെ യോഗമാണ് പി.സിയെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്നും നീക്കാന്‍ തീരുമാനമെടുത്തത്.
പാര്‍ട്ടിയില്‍ നിന്നും തല്‍ക്കാലം പുറത്താക്കാതെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് മാത്രം നീക്കാനാണ്് തീരുമാനം. കെ.എം മാണിയെ സ്ഥിരമായി അധിക്ഷേപിക്കുന്ന ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്നായിരുന്നു എം.എല്‍.എമാരുടെ യോഗത്തിലെ പൊതുവികാരം. എന്നാല്‍ മുഖ്യമന്ത്രിയെ കണ്ട ശേഷം മാധ്യമങ്ങളോട് പ്രതികരിക്കാന്‍ കെ.എം മാണി തയ്യാറായില്ല.
തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തിലാണ് പാര്‍ട്ടിയെ സമ്മര്‍ദത്തിലാക്കുന്ന രീതിയില്‍ പ്രസ്‌ഥാവനകള്‍ നടത്തിയ ജോര്‍ജിനെതിരെ നടപടിയെടുക്കണമെന്ന് എം.എ.എമാര്‍ ആവശ്യമുന്നയിച്ചത്. ജോര്‍ജിനെതിരെ നടപടിയെടുത്തില്ലെങ്കില്‍ പാര്‍ട്ടിയുടെ കെട്ടുറപ്പും വിശ്വാസ്യതയും നഷ്‌ടപ്പെടുമെന്ന് യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നിരുന്നു. ജോര്‍ജിനെ ചീഫ് വിപ്പ് സ്‌ഥാനത്തു നിന്നും മാറ്റണമെന്നും എം.എല്‍.എ മാര്‍ ആവശ്യപ്പെട്ടിരുന്നു. യോഗത്തില്‍ പി.സി. ജോര്‍ജിനെ ക്ഷണിച്ചിരുന്നില്ല.
അതേസമയം താന്‍ പങ്കെടുക്കാത്ത യോഗത്തിന്റെ തീരുമാനം താന്‍ അംഗീകരിക്കില്ല. താന്‍ സ്വമേധയാ പാര്‍ട്ടിയില്‍ നിന്നും പുറത്തുപോകില്ല, പുറത്താക്കട്ടെ തുടങ്ങിയ നിലപാടിലാണ് പി.സി ജോര്‍ജ്. പാര്‍ട്ടിക്കുള്ളില്‍ ഒതുങ്ങിക്കഴിയുന്നതിനേക്കാള്‍ പഴയ സെക്കുലര്‍ കേരള കോണ്‍ഗ്രസ് പുനരുജ്‌ജീവിപ്പിച്ച് സജീവമാകാനാണ് ജോര്‍ജിന്റെ നീക്കമെന്നും സൂചനയുണ്ട്.
ബാര്‍ക്കോഴ ആരോപണം നേരിടുന്ന മന്ത്രി കെ.എം. മാണി നേരത്തെ രാജിവെയ്‌ക്കേണ്ടതായിരുന്നു എന്ന ജോര്‍ജിന്റെ പ്രസ്‌താവന പാര്‍ട്ടിയില്‍ പ്രതിഷേധം ശക്‌തമാക്കിയിരുന്നു. മാണിയെ വെട്ടിലാക്കുന്ന രീതിയില്‍ പ്രസ്‌താവന നടത്തിയ ജോര്‍ജ് ചീഫ് വിപ്പ് എന്ന പദവി ആര്‍ക്കും വേണ്ടാത്ത സ്‌ഥാനമാണെന്നും പറഞ്ഞിരുന്നു. സ്‌ഥാനം ആര്‍ക്കും കൈമാറാന്‍ തയ്യാറാണെന്നും ജോര്‍ജ് വാര്‍ത്താ സമ്മേളനത്തില്‍ പ്രസ്‌താവിച്ചിരുന്നു.