തിരുവനന്തപുരം: അക്രമരാഷ്ട്രീയത്തിലൂടെ സി.പി.ഐ(എം)നെ ഒതുക്കാമെന്ന് ആര്‍.എസ്.എസ് വ്യാമോഹിക്കെണ്ടന്ന് പിണറായി വിജയന്‍. സി.പി.എം പ്രവര്‍ത്തകന്‍ വിനോദിന്റെ കൊലപാതകത്തില്‍ അനുശോചനമറിയിച്ചുകൊണ്ട് തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഇതറിയിച്ചത്.
പിണറായിയുടെ ഫേസ്ബുക്ക് പോസ്റ്റ്: കണ്ണൂർ ജില്ലയിലെ വടക്കേ പൊയിലൂരിൽ സി പി ഐ എം പ്രവർത്തകൻ വിനോദനെ ആർ എസ് എസ് കൊലപ്പെടുത്തിയതിൽ നാടാകെ പ്രതിഷേധം ഉയരേണ്ടതുണ്ട്. കൊലപാതക പരമ്പരയിലൂടെ സി പി ഐ എമ്മിനെ ഇല്ലാതാക്കിക്കളയാം എന്ന വ്യാമോഹമാണ് ആർ എസ് എസിന്. ആർ എസ് എസിൽ നിന്ന് സി പി ഐ എമ്മിലെത്തിയ സഖാവാണ് വിനോദൻ. സി പി ഐ എം പ്രവർത്തകരെ തുടർച്ചയായി കൊല്ലുമ്പോൾ മൗനം അവലംബിക്കുന്നവർ, ആർ എസ് എസിന്റെ ആയുധങ്ങൾ അവർക്ക് നേരെയും വരും എന്ന് തിരിച്ചറിയണം. സഖാവ് വിനോദന്റെ വിയോഗത്തിൽ അനുശോചിക്കുന്നതിനോപ്പം, ആർ എസ് എസ് നരമേധ രാഷ്ട്രീയത്തിനെതിരെ ശബ്ദമുയർത്താൻ എല്ലാ വിഭാഗം ജനങ്ങളും രംഗത്തുവരണം എന്ന് അഭ്യർത്ഥിക്കുന്നു.