കൈവെട്ടുകേസ്: ഇന്ന് വിധി; കേസില്‍ 33 പ്രതികള്‍

കൊച്ചി: കൈവെട്ടുകേസില്‍ വിധിപ്രഖ്യാപനം ഇന്ന്. തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകന്‍ പ്രൊഫ. ടി.ജെ.ജോസഫിന്റെ കൈ വെട്ടിയ കേസില്‍ വിധി ഇന്ന്. എറണാകുളം എന്‍ഐഎ കോടതിയാണ് കേസില്‍ രഹസ്യവിചാരണ പൂര്‍ത്തിയാക്കി വിധി പ്രഖ്യാപിക്കുന്നത്. മതിവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ടിജെ ജോസഫിന്റെ കൈ വെട്ടിയെന്നാണ് കേസ്.

ദേശീയ അന്വേഷണ ഏജന്‍സിയാണ് കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി 33 പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. ഗൂഢാലോചന, അന്യമായി സംഘം ചേരല്‍, വധശ്രമം, മാരകമായി മുറിവേല്‍പ്പിക്കല്‍, ആയുധ നിയമം, സ്‌ഫോടക വസ്തു നിയമം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

Loading...

2010 ജൂലൈ നാലിന് രാവിലെ 8.05 ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബിരുദവിദ്യാര്‍ഥികളുടെ ഇന്റേണല്‍ പരീക്ഷയുടെ മലയാളം ചോദ്യപേപ്പറില്‍ മതവികാരത്തെ വ്രണപ്പെടുത്തുന്ന ചോദ്യം ഉള്‍പ്പെടുത്തി എന്നാരോപിച്ചാണ് അധ്യാപകന്റെ കൈവെട്ടിയത്. ഭാര്യക്കും സഹോദരിക്കുമൊപ്പം മൂവാറ്റുപുഴ നിര്‍മല മാതാ പള്ളിയില്‍നിന്ന് കുര്‍ബാന കഴിഞ്ഞ് മടങ്ങുകയായിരുന്ന ടി.ജെ.ജോസഫിനെ ഒമ്‌നി വാനിലെത്തിയ ഏഴംഗ സംഘമാണ് ആക്രമിച്ചത്.

ചോദ്യപേപ്പര്‍ വിവാദമായതോടെ മതസ്പര്‍ദ്ധ ഉണ്ടാക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ ടിജെ ജോസഫിനെതിരെ കേസെടുത്തിരുന്നു. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് ടിജെ ജോസഫ് ആക്രമിക്കപ്പെട്ടത്. ചോദ്യപേപ്പര്‍ തയ്യാറാക്കിയ കേസില്‍ തൊടുപുഴ സിജെഎം കോടതി ടിജെ ജോസഫിനെ കുറ്റവിമുക്തനാക്കിയിരുന്നു.