കൊല്ലം: സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും മുന്നിൽ വച്ച് സനു നേരത്തെ തന്നെ മർദ്ദിച്ചതിന്റെ പ്രതികാരമായാണ് അയാളെ അവസരം ലഭിച്ചപ്പോൾ കൊലപ്പെടുത്താൻ കാരണമെന്ന് അറസ്റ്റിലായ പ്രതിയുടെ മൊഴി. മയ്യനാട് ആലുംമൂട് പാർക്കിലെ ടി.വി. കിയോസ്കിന് സമീപം സ്വകാര്യസ്കൂൾ വാൻ ഡ്രൈവർ സനു (33) കൊല്ലപ്പെട്ട കേസിൽ അറസ്റ്റിലായ പുല്ലിച്ചിറ കൊന്നയിൽ മുക്ക് ഷെഫീക്ക് മൻസിലിൽ ഷെഫി എന്ന ഷെഫീക്ക്(32)ആണ് മൊഴി നൽകിയത്.
രണ്ട് മാസം മുമ്പ് സനു ഷെഫീക്കിനെ മർദ്ദിച്ചിരുന്നു. എന്നാൽ ആരോഗ്യവാനായ സനുവിനെ ഒറ്റയ്ക്ക് നേരിടാൻ അശക്തനായിരുന്ന ഷെഫീക്ക് അവസരം കാത്ത് കഴിയുകയായിരുന്നതായാണ് അന്വേഷണസംഘത്തിന് ചോദ്യം ചെയ്യലിൽ വ്യക്തമായത്. കഴിഞ്ഞ 21ന് രാത്രി കൂട്ടിക്കട ശാസ്താംകോവിൽ ഉത്സവം കണ്ട് സുഹൃത്തിനൊപ്പം ബൈക്കിൽ വരുമ്പോൾ ആലുംമൂട് പാർക്കിൽ സനു മദ്യപിച്ച് അബോധാവസ്ഥയിൽ കിടക്കുന്നത് ഷെഫീഖ് കണ്ടു. ഇതു തന്നെ അവസരമെന്ന് കരുതിയ ഷെഫീഖ് സുഹൃത്തിനെ വീട്ടിലാക്കി തിരികെ ആലുമൂടിൽ എത്തി. സമീപത്തെ ക്രിസ്റ്റ്യൻപളളിക്ക് അരുകിലെ വീട്ടിൽ ഗൃഹപ്രവേശനത്തിനായി ഇട്ടിരുന്ന പന്തലിന്റെ കയർ കെട്ടുന്നതിന് സ്ഥാപിച്ചിരുന്ന കമ്പി വലിച്ചൂരിയെടുത്ത് പാർക്കിലെത്തി സനുവിനെ ആക്രമിച്ച ശേഷം വീട്ടിലേക്ക് മടങ്ങി.
22ന് രാവിലെ സുഹൃത്ത് ഫോണിൽ വിളിച്ച് പറഞ്ഞപ്പോഴാണ് സനു മരിച്ച വിവരം ഷെഫീക്ക് അറിയുന്നത്. ആക്രമണത്തിന് ഉപയോഗിച്ച കമ്പി പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കമ്പി കൊണ്ട് ശക്തമായി അടിച്ചതിനെത്തുടർന്നുണ്ടായ ആഴത്തിലുള്ള മുറിവാണ് സനുവിന്റെ മരണത്തിന് ഇടയാക്കിയത്. സംഭവമുമായി ബന്ധപ്പെട്ട സുഹൃത്തുക്കൾക്കൊപ്പം ഷെഫീക്കിനെയും പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. മൊബൈൽ ഫോൺ കോളുകളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പിന്നീട് ഷെഫീക്കിനെ പൊലീസ് കസ്റ്റഡിയിലെടുത്തതും കുറ്റം സമ്മതിച്ചതും. കുറ്റകൃത്യവുമായി മറ്റാർക്കെങ്കിലും നേരിട്ട് ബന്ധമുള്ളതായി സ്ഥിരീകരിക്കാൻ അന്വേഷണ സംഘത്തിനായിട്ടില്ല. എങ്കിലും ആക്രമിക്കാൻ സൗകര്യപ്രദമായ വിധത്തിൽ സനു മദ്യപിച്ച് ലക്ക് കെട്ട് കിടക്കുന്നതായി അറിയിക്കുകയോ മരണവിവരം അറിയിക്കുകയോ ചെയ്ത ചിലർക്കെങ്കിലും സംഭവത്തിൽ പരോക്ഷ ബന്ധമുണ്ടാകാമെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. ചാത്തന്നൂർ അസി.പൊലീസ് കമ്മീഷണർ എസ്.ശിവപ്രസാദിന്റെ നേതൃത്വത്തിൽ കൊട്ടിയം സി.ഐ.ജോഷി,എസ്.ഐ.ഫയാസ് എന്നിവരടങ്ങിയ സംഘമാണ് ഷെഫീക്കിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.