പ്രവാസിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ കുറ്റക്കാരായ 10 പേരെ അറസ്റ്റ് ചെയ്തു. റോയല്‍ ഒമാന്‍ പൊലീസാണ് ഇക്കാര്യം അറിയിച്ചത്. പരാതിക്കാരനും പ്രതികളും ഒരേ നാട്ടുകാർ തന്നെയാണ്. എന്നാല്‍ പ്രതികള്‍ ഏത് രാജ്യക്കാരാണെന്ന വിവരം പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. പ്രതികള്‍ക്കെതിരായ നിയമ നടപടികള്‍ സ്വീകരിച്ചുവരുന്നതായും റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു.
മുസന്ദം ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡിന്റെയും അറബ് ആന്റ് ഇന്റര്‍നാഷണല്‍ പൊലീസ് കമ്മ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന്റെയും സഹകരണത്തോടെ റോയല്‍ ഒമാന്‍ പൊലീസിന്റെ ഇന്‍ക്വയറീസ് ആന്റ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
നേരത്തെ മുസന്ദം ഗവര്‍ണറേറ്റിലായിരുന്നു തട്ടിക്കൊണ്ടുപോകല്‍ സംഭവം അരങ്ങേറിയത്. തട്ടിക്കൊണ്ട് പോകലും സ്വാതന്ത്ര്യം നിഷേധിക്കലുമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍. ചില സാമ്പത്തിക തര്‍ക്കങ്ങളായിരുന്നു പ്രവാസി യുവാവിന്റെ തട്ടിക്കൊണ്ട് പോകലിന് പിന്നിലെന്ന് റോയല്‍ ഒമാന്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്.