ഡാലസില്‍ പൊലിസ്‌ ഓഫിസറെ വധിച്ച പ്രതിയുടെ വധശിക്ഷ നടപ്പാക്കി

ടെക്‌സാസ്‌: ഡാലസിലെ ഗ്യാസ്‌ സ്‌റ്റേഷന്‍ പരിസരത്തും നടന്ന വെടിവെപ്പില്‍ പൊലീസ്‌ ഓഫിസര്‍ ഹാരി മാര്‍വിന്‍ (28), പെഡ്രൊ മറീന(38) എന്നിവര്‍ കൊല്ലപ്പെട്ട കേസില്‍ കുറ്റക്കാരനാണെന്ന്‌ കണ്ടെത്തി വധശിക്ഷക്കു വിധിക്കപ്പെട്ട പ്രതി കെന്റ്‌ പൌറിസിന്‍െറ (42) ശിക്ഷ ഹങ്ങ്‌സ്‌ വില്ല ജയിലില്‍ നടപ്പാക്കി.

2002 ഒക്‌ടോബറിലാണ്‌ കേസിനാസ്‌പദമായ സംഭവം. ഗ്യാസ്‌ സ്‌റ്റേഷനില്‍ കാറില്‍ ഗ്യാസ്‌ നിറച്ചു നിന്നിരുന്ന പെഡ്രോയെയാണ്‌ പ്രതി ആദ്യം വെടിവെച്ചത്‌ സംഭവ സ്‌ഥലത്ത്‌ കുതിച്ചെത്തിയ പൊലീസ്‌ ഓഫിസര്‍ ഹാരിക്ക്‌ നേരെയും പ്രതി വെടിയുതിര്‍ത്തു. ഓഫിസര്‍ തിരിച്ചു വെടിവെച്ചു. വെടിയേറ്റ പൊലീസ്‌ ഓഫിസര്‍ പിന്നീട്‌ ആശുപത്രിയില്‍ മരിച്ചു. പ്രതി പരുക്കുകളോടെ രക്ഷപ്പെട്ടു.

Loading...

ടെക്‌സാസില്‍ പുതിയ വിഷ മിശ്രിതം ഉപയോഗിച്ചു നടപ്പാക്കിയ ആദ്യ വധ ശിക്ഷയായിരുന്നു ഇത്‌.

ടെക്‌സാസില്‍ ഈ വര്‍ഷം വധശിക്ഷയ്ക്കു വിധേയനാക്കിയ 5–ാമത്തെ പ്രതിയാണ്‌ കെന്റ്‌.

ഡെത്ത്‌ ചേംബറിലേക്ക്‌ പ്രവേശിച്ച പ്രതി ചെയ്‌തു പോയ തെറ്റിന്‌ ഇരുകുടുംബാംഗങ്ങളോടും മാപ്പപേക്ഷിച്ചു. പെന്റൊ, ബാര്‍ബിറ്റോള്‍ എന്ന മാരക വിഷം സിരകളിലേക്ക്‌ പ്രവഹിപ്പിച്ചു മിനിറ്റുകള്‍ക്കകം മരണം സ്‌ഥിരീകരിച്ചു.

ഏപ്രില്‍ മാസം മൂന്നു പേരുടെ വധശിക്ഷകളൂടെ ടെക്‌സാസില്‍ നടപ്പാക്കേണ്ടതുണ്ട്‌. അതിനുളള വിഷമിശ്രിതം സ്‌റ്റോക്കുണ്ടെന്ന്‌ ടെക്‌സാസ്‌ ക്രിമിനല്‍ ജസ്‌റ്റിസ്‌ വക്‌താവ്‌ പറഞ്ഞു. അമേരിക്കയില്‍ വധശിക്ഷയ്ക്കെതിരെ വ്യാപക പ്രതിഷേധം ഉയരുമ്പോഴും ഏറ്റവും കൂടുതല്‍ വധശിക്ഷ നടപ്പാക്കുന്ന ടെക്‌സാസില്‍ ശിക്ഷ നടപ്പാക്കല്‍ നിര്‍ബാധം തുടരുകയാണ്‌.