അങ്കാറ: പോപ്പ് ഫ്രാന്‍സിസിന്റെ ‘വംശഹത്യ’ പ്രയോഗത്തെ തുര്‍ക്കി പ്രസിഡന്റ് എര്‍ഡോഗന്‍ അപലപിച്ചു. ഒന്നാം ലോകമഹായുദ്ധകാലത്ത് ഓട്ടോമന്‍ തുര്‍ക്കി സൈന്യം അര്‍മേനിയക്കാരെ കൂട്ടക്കൊല ചെയ്തത് ‘വംശഹത്യ’യാണെന്ന പോപ്പ് ഫ്രാന്‍സിസിന്റെ പ്രസ്താവനയ്ക്കെതിരെയാണ് തുര്‍ക്കി പ്രസിഡന്റിന്റെ രൂക്ഷവിമര്‍ശനം.
ഈ പ്രസ്താവന തുര്‍ക്കിയില്‍ വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. അന്നു നടന്നത് ആഭ്യന്തരയുദ്ധമായിരുന്നെന്നും രണ്ടുഭാഗത്തും ആള്‍നാശമുണ്ടായിരുന്നുവെന്നുമാണ് തുര്‍ക്കിയുടെ വാദം. പോപ്പ് ഫ്രാന്‍സിസ് ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതിനെതിരെ എര്‍ഡോഗന്‍ താക്കീതു ചെയ്തു. കൂടാതെ വത്തിക്കാനിലെ തങ്ങളുടെ അംബാസഡറെ കൂടിയാലോചനകള്‍ക്കായി തിരിച്ചുവിളിക്കയാണെന്ന് തുര്‍ക്കി അറിയിച്ചു.
ഒന്നാം ലോകയുദ്ധകാലത്ത് ഒന്നര മില്യന്‍ അര്‍മേനിയക്കാരെയാണ് തുര്‍ക്കി സൈനികര്‍ കൊന്നൊടുക്കിയത്. ഇതിന്റെ നൂറാം വാര്‍ഷികം പ്രമാണിച്ച് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ സംസാരിക്കവെയാണ് പോപ്പ് ഫ്രാന്‍സിസ്, കൂട്ടക്കൊലയെ വംശീയഹത്യയെന്ന് വിശേഷിപ്പിച്ചത്. തുര്‍ക്കി ജനതയെ സംബന്ധിച്ചിടത്തോളം പോപ്പിന്റെ പ്രസ്താവനക്ക് യാതൊരു നിലനില്പ്പുമില്ലെന്ന് തുര്‍ക്കി വിദേശമന്ത്രി കാര്യാലയം അറിയിച്ചു.
1915 മുതല്‍ 22 വരെയുള്ള കാലയളവിലാണ് കൂട്ടക്കൊല നടന്നത്. റഷ്യയും ഫ്രാന്‍സും ഉള്‍പ്പെടെ 20 രാജ്യങ്ങള്‍ ഇത് വംശഹത്യയാണെന്ന നിലപാട് സ്വീകരിച്ചവരാണ്. അതേസമയം ബ്രിട്ടനോ അമേരിക്കയോ ഈ പക്ഷക്കാരല്ല. തങ്ങളുടെ സഖ്യരാഷ്ട്രമായ തുര്‍ക്കിയെ ബുദ്ധിമുട്ടിക്കേണ്ടെന്ന് അവര്‍ കരുതുന്നു. തുര്‍ക്കി ഗവണ്‍മെന്റ് ഇത് വംശഹത്യയായി എണ്ണുന്നില്ല. യുദ്ധത്തില്‍ സ്വാഭാവികമായി സംഭവിച്ച ദുരന്തമാണ് ഇതെന്ന് അവര്‍ വാദിക്കുന്നു.
അര്‍മേനിയന്‍ കൂട്ടക്കൊലയുടെ നൂറാം വാര്‍ഷികം പ്രമാണിച്ച് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ നടന്ന കുര്‍ബാനക്കിടെയാണ് ‘കഴിഞ്ഞ നൂറ്റാണ്ടിലെ അതുവരെ കണ്ടിട്ടില്ലാത്ത, വമ്പിച്ച മൂന്നു ദുരന്തങ്ങളെക്കുറിച്ച് പോപ്പ് പരാമര്‍ശിച്ചത്. ‘ഇതില്‍ നിങ്ങളുടെ അര്‍മേനിയന്‍ ജനതയെ കൊന്നൊടുക്കിയതാണ് 20ാം നൂറ്റാണ്ടിലെ ആദ്യത്തെ വംശഹത്യ എന്നാണ് പൊതുവെ കരുതപ്പെടുന്നത്. ‘പോപ്പ് കുര്‍ബാനയില്‍ പറഞ്ഞു. ‘ബിഷപ്പുമാര്‍, പുരോഹിതര്‍, മതാനുയായികളായ സ്ത്രീ പുരുഷന്മാര്‍, സ്വയം സംരക്ഷിക്കാനറിയാത്ത കുട്ടികള്‍, രോഗികള്‍ എല്ലാവരെയും കൊന്നൊടുക്കുകയുണ്ടായി.’ എന്നും പോപ്പ് പറഞ്ഞു.