യമനില്‍ നിന്ന് 1900 ഇന്ത്യാക്കാരെ തിരികെ കൊണ്ടുവരും: ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: യമനില്‍ നിന്ന് മൂന്നു വിമാനങ്ങളിലും രണ്ടു കപ്പലുകളിലും 1,900 ഇന്ത്യക്കാരെ ഉടനെ തിരികെ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇന്ത്യന്‍ വ്യോമസേനയുടെ രണ്ടു വിമാനങ്ങളും എയര്‍ ഇന്ത്യയുടെ ഒരു വിമാനവുമാണ് യമനില്‍ എത്തിയത്. ഇതില്‍ ഒരു വിമാനം ഇന്നു രാത്രി തന്നെ കൊച്ചിയില്‍ മടങ്ങിയെ ത്തും. രണ്ടു വിമാനങ്ങള്‍ മുംബൈയിലിറങ്ങും. യമനിലെ ഏദന്‍, ഹുദൈദ തുറമുഖങ്ങളില്‍ നാവികസേനയുടെ രണ്ടു കപ്പലുകള്‍ ഇന്നു രാത്രി എത്തും. നാളെ ഇവ മടങ്ങുമെന്നു പ്രതീക്ഷിക്കുതായി മുഖ്യമന്ത്രി അറിയിച്ചു.

യമനിലെ സന്‍ആ വിമാനത്താവളത്തില്‍ വിമാനമിറങ്ങാന്‍ ഇന്ത്യക്ക് അനുമതി ലഭിച്ച സാഹചര്യത്തില്‍ കൂടുതല്‍ വിമാനങ്ങള്‍ അയക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു. യമന്‍ പ്രശ്നത്തില്‍ പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി അയച്ച നാലാമത്തെ കത്താണിത്.

Loading...

യമനിലെ തുറമുഖങ്ങളിലേക്ക് കൂടുതല്‍ കപ്പലുകള്‍ അയക്കണം. വിമാനത്താവളത്തിലേക്കും തുറമുഖങ്ങളിലേക്കും പോകുവാന്‍ ആളുകള്‍ക്ക് വലിയ ബുദ്ധിമുട്ടുകള്‍ നേരിടുതിനാല്‍ റെഡ്ക്രോസ് പോലുള്ള സംഘടനകളുടെ സഹായം തേടണം. ആശുപത്രികളും മറ്റു ചില സ്ഥാപനങ്ങളും പാസ്പോര്‍ട്ടും മറ്റു യാത്രാരേഖകളും പിടിച്ചുവെക്കുന്നുണ്ട്. അവ ലഭിക്കാന്‍ എംബസി കൂടുതല്‍ കാര്യക്ഷമമായി ഇടപെടണം. യാത്രാരേഖയില്ലെങ്കില്‍ പോലും അവരെ തടഞ്ഞുവെക്കുന്ന സാഹചര്യം ഉണ്ടാകരുത്. യമനിലെ ഇന്ത്യന്‍ എംബസിയിലേക്ക് ഒഴിപ്പിക്കലിനു നേതൃത്വം നല്‍കാന്‍ അനുഭവസമ്പത്തുള്ള കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

ചൈന, റഷ്യ, പാക്കിസ്താന്‍ തുടങ്ങിയ രാജ്യങ്ങള്‍ അവരുടെ മുഴുവന്‍ പൗരന്മാരെയും ഇതിനോടകം ഒഴിപ്പിച്ചു കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ ഇന്ത്യ ഇപ്പോഴും പിറകിലാണെന്നും ഇത് ആശങ്കയുളവാക്കുന്നുവെന്നും മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി.