പാട്ടിന്റെ ഇശല്‍ തേന്‍കണം

Yousafali-kechri-died_700x357

യൂസഫലി കേച്ചേരി മലയാളികള്‍ക്ക് പ്രിയങ്കരനായ കവിയും ഗാനരചയിതാവുമാണ്. മാപ്പിളപ്പാട്ടുകളുടെ ഇശലിന്‍നടുവില്‍ ജനിച്ച് സംസ്‌കൃതക്ലോകങ്ങളുടെ തെളിനീരുറവയില്‍ മുങ്ങിനിവര്‍ന്ന് കവിതകളുടെ ലാളിത്യമറിഞ്ഞു വളര്‍ന്ന വ്യക്തിയാണ് യൂസഫലി കേച്ചേരി.

Loading...

മലയാളികള്‍ എന്നും ഓര്‍മ്മിക്കുന്ന ഒരുപിടി പാട്ടുകള്‍ നല്‍കി കൊണ്ടാണ് യൂസഫലി കേച്ചേരി ഈ ലോകത്തോട് വിടപറയുന്നത്. അദ്ദേഹത്തിന്റെ വിയോഗശേഷവും മലയാളികള്‍ക്ക് കേട്ട് സന്തോഷിക്കാനും സങ്കടപ്പെടാനും ഒരുപിടി ഗാനങ്ങള്‍ അദ്ദേഹം ബാക്കിയാക്കിയിട്ടുണ്ട്.

അദ്ദേഹം അനശ്വരമാക്കിയ ചില ഗാനങ്ങളിലൂടെ സ്വരരാഗങ്ങളുടെ ഗംഗാപ്രവാഹം മലയാളിക്ക് നിരവധി തവണ സമ്മാനിച്ച ഗാനരചയിതാവ് യൂസഫലി കേച്ചേരിയുടെ തൂലിക നിലച്ചു. പ്രണയവും വിരഹവും ഭക്തിയും യൂസഫലിയുടെ പാട്ടുകളിലൂടെ വേറിട്ട അനുഭവം സമ്മാനിച്ചു.

സംഗീതലോകത്ത് കവിയായും സംഗീത സംവിധായകനായും അദ്ദേഹം നിറഞ്ഞാടി. നൂറിലേറെ സിനിമകളിലെ ഗാനങ്ങള്‍ക്ക് പിറവി കൊടുത്തത് അദ്ദേഹത്തിന്റെ തൂലികയായിരുന്നു. തൃശൂര്‍ കേച്ചേരിയില്‍ പുരസ്‌കാരങ്ങള്‍ ചുറ്റുമതില്‍ തീര്‍ത്ത സൂരജ് മഹലിനുള്ളില്‍ മഷിയുണങ്ങാത്ത കടലാസുകളും മഷിയൊഴുകുന്ന പേനയുമായി യൂസഫലി കേച്ചേരി. മലയാള ചലച്ചിത്രഗാന ചരിത്രത്തിനു മേലെ വടക്കുനിന്നു പാറിയെത്തിയ ആ വാനമ്പാടിയുടെ കാവ്യജീവിതത്തിലൂടെയൊരു യാത്ര..

1962ല്‍ മൂടുപടമെന്ന ചിത്രത്തിലൂടെ മലയാള ഗാനശാഖയെ ധന്യമാക്കാനത്തെിയ യൂസഫലി കേച്ചേരി എന്ന പണ്ഡിതനായ കവി അരനൂറ്റാണ്ട് പിന്നിട്ട ഗാനരചന നിര്‍ത്തിയാണ് മലയാളത്തെ ധന്യമാക്കി മടങ്ങുന്നേത്.ഇപ്പോഴും അദ്ദേഹത്തിന്റെ ഒരു ഗാനം യു ട്യൂബിലൂടെപുതുതലമുറ ആസ്വദിച്ചുകൊണ്ടേയിരിക്കുന്നു. പുതിയ ചിത്രമായ ‘ലോകാസമസ്ത’യില്‍ യേശുദാസ് പാടി ഹിറ്റായ ഗാനം ‘അമ്പിളിക്കിണ്ണത്തില്‍ മഞ്ജരിയോ.. ആരോമലാളേ നിന്‍ പുഞ്ചിരിയോ’ എന്നീ ഗാനങ്ങള്‍ അര്‍ഥമില്ലാത്ത പാട്ടുകളെഴുതുന്ന പുത്തന്‍ പാട്ടെഴുത്തുകാര്‍ക്ക് ഒരു പാഠം കൂടിയാണ്.സിനിമയുടെ ക്‌ളിക്കുകളില്‍പ്പെടാതെ തിരക്കഥയും സംവിധാനവുമുള്‍പ്പെടെ വിവിധ മേഖലകള്‍ കൈകാര്യം ചെയ്ത, എന്നും കേച്ചേരിയെന്ന സ്വന്തം ഗ്രാമത്തെ മറക്കാത്ത കവിയാണദ്ദേഹം.

yousafali-kecheri-1

1962 മുതല്‍ ചലച്ചിത്ര ഗാനരചനാ ലോകത്തേക്ക് കവിത്വം തുളുമ്പുന്ന സിനിമാ പാട്ടുകളുമായെത്തിയ യൂസഫലി കേച്ചേരിയുടെ ഹിറ്റ് ഗാനങ്ങള്‍ ഏറെയും പിറന്നത് ഹിന്ദുസ്ഥാനി സംഗീതഞ്ജരുമായുള്ള കൂട്ടുകെട്ടിലൂടെയായിരുന്നു. ധ്വനിയില്‍ നൗഷാദുംസര്‍ഗത്തിലും പരിണയത്തിലും ബോംബെ രവിയും യൂസഫലിയുടെ വരികള്‍ക്ക് മാന്ത്രിക സംഗീതം നല്‍കി.

1934 മെയ് 16ന് തൃശൂര്‍ ജില്ലയിലെ കേച്ചേരി എന്ന സ്ഥലത്ത് ചീമ്പയില്‍ അഹമ്മദിന്റെയും ഏലംകുളം നജ്മകുട്ടി ഉമ്മയുടെയും മകനായി ജനിച്ച യൂസഫലി കേച്ചേരി കേരള വര്‍മ കോളെജില്‍ നിന്ന് ബി.എ. പിന്നീട് ബിഎല്ലും നേടി.

മൂത്ത സഹോദരന്‍ എ.വി. അഹമ്മദിന്റെ പ്രോത്സാഹനവും പ്രേരണയുമാണ് യൂസഫലിയെ സാഹിത്യരംഗത്ത് ചുവടുറപ്പിക്കാന്‍ സഹായിച്ചത്. 1954 ല്‍ യൂസഫലിയുടെ ആദ്യ കവിത ‘കൃതാര്‍ഥന്‍ ഞാന്‍’ പ്രസിദ്ധീകരിച്ചു. പ്രശസ്ത സംസ്‌കൃതപണ്ഡിതന്‍ കെ.പി. നാരായണ പിഷാരടിയുടെ കീഴില്‍ സംസ്‌കൃതം പഠിച്ചു. ഇന്ത്യയില്‍തന്നെ സംസ്‌കൃതത്തില്‍ മുഴുനീളഗാനങ്ങള്‍ എഴുതിയ ഒരേയൊരു കവി യൂസഫലിയാണ്.

സ്വരരാഗ ഗംഗാപ്രവാഹമേ…

കവിത ആത്മാവില്‍നിന്നുള്ള തെളിനീര്‍ പ്രവാഹമാണെന്നു വിശ്വസിക്കാനാണ് കേച്ചേരിക്ക് എപ്പോഴും ഇഷ്ടം. അതുകൊണ്ടു തന്നെ തന്റെ കവിതയും ചുമലിലേന്തി ഒരു സംവിധായകന്റെ പിന്നാലെയും അദ്ദേഹം പോയിട്ടില്ല. ഇങ്ങോട്ടു വന്നവര്‍ക്കെല്ലാം ലോഭമില്ലാതെ നല്‍കി. സംഗീതം കേട്ട് പാട്ടെഴുതിയാലും പാട്ടെഴുതിയ ശേഷം സംഗീതം ചെയ്താലും വിരോധമില്ല, വരികളില്‍ കാവ്യഭംഗിയുണ്ടാകണമെന്നു മാത്രമായിരുന്നു അദ്ദേഹത്തിന്റെ നിര്‍ബന്ധം. അതുകൊണ്ടു തന്നെ തന്റെ വരികളില്‍ അനാവശ്യ തിരുത്തലുകള്‍ക്ക് അദ്ദേഹം വഴങ്ങാറുമില്ല.

ഒരിക്കല്‍ ഒരു ചിത്രത്തിനായി ‘മാന്‍കിടാവേ വാ എന്നു തുടങ്ങുന്ന ഗാനം കേച്ചേരി എഴുതി. എന്നാല്‍, ആദ്യവരി മാറ്റിയേ അടങ്ങൂ എന്ന് സംഗീതസംവിധായകന് നിര്‍ബന്ധം. അത്ര നിര്‍ബന്ധമെങ്കില്‍ തന്നെ മാറ്റിക്കോളൂ, വരി മാറ്റാന്‍ പാടില്ലെന്നു പറഞ്ഞുകളഞ്ഞു കേച്ചേരി!

1962ല്‍ ‘മൂടുപടം’ എന്ന ചിത്രത്തിനാണ് ആദ്യമായി ഗാനമെഴുതിയത്. ‘മഴ’ എന്ന ചിത്രത്തിലെ ഗാനരചനയ്ക്ക് 2000 ല്‍ ദേശീയ പുരസ്‌കാരം ലഭിച്ചു. മൂന്ന് ചലച്ചിത്രങ്ങളും യൂസഫലി സംവിധാനം ചെയ്തു. കേരള സാഹിത്യ അക്കാഡമി അധ്യക്ഷനായും ഇദ്ദേഹം സേവനമനുഷ്ടിച്ചു.എന്നാല്‍ തരംഗിണിക്കുവേണ്ടി യൂസഫലി എഴുതിയ ഏതാണ്ടെല്ലാ ആല്‍ബങ്ങളും വന്‍ ഹിറ്റുകളായിരുന്നു. തരംഗിണിയുടെ ‘രാഗതരംഗിണി’ എന്ന ആല്‍ബത്തിലെ എല്ലാ ഗാനങ്ങളും അക്കാലത്ത് ഹിറ്റായി. ‘അമാവാസി നാളില്‍ ഞാനൊരു പൂര്‍ണചന്ദ്രനെ കണ്ടു…’ എന്നതായിരുന്നു ആദ്യഗാനം.

അറുപതുകളില്‍ സുറമയെഴുതിയ മിഴികളേ, പാവടപ്രായത്തില്‍, ഇക്കരെയാണെന്റെ താമസം, അനുരാഗഗാനം പോലെ, എഴുതിയതാരാണ് സജാത, മാന്‍കിടാവിനെ മാറിലേന്തുന്ന..

എഴുപതുകളില്‍ അദ്ദേഹം നിറഞ്ഞുനിന്നു. തമ്പ്രാന്‍ തൊടുത്ത് മലരമ്പ്, പൊന്നില്‍ കുളിച്ച രാത്രി, പതിനാലാം രാവുദിച്ചത്, സ്വര്‍ഗം താണിറങ്ങി വന്നതോ, വെണ്ണയോ വെണ്ണിലാവുറഞ്ഞുതോ, കടലേ നീലക്കടലേ, നീലയമുനേ സ്‌നേഹയമുനേ, വേമ്പനാട്ടുകായലിന് ചാഞ്ചാട്ടം, നാദാപുരം പള്ളിയിലെ ചന്ദനക്കുടത്തിന്, മുറുക്കിച്ചുവന്നതോ, തുള്ളിക്കൊരുകുടം, മറഞ്ഞിരുന്നാലും മനസിന്റെയുള്ളില്‍, കാലിത്തൊഴുത്തില്‍ പിറന്നവനേ തുടങ്ങിയ ഗാനങ്ങള്‍ കാലഘട്ടം മുഴുവന്‍ നിറഞ്ഞുനിന്നു.

എണ്‍പതുകളില്‍ പഴയകാല ഗാനരചയിതാക്കള്‍ പലരും പതിയെ പിന്‍വാങ്ങിയപ്പോഴും യൂസഫലി നല്ല പാട്ടുകളുമായി തന്റെ സാന്നിധ്യം തുടര്‍ന്നുകൊണ്ടേയിരുന്നു. ചഞ്ചലാക്ഷീ, മാനേ മധുരക്കരിമ്പേ, കുങ്കുമസൂര്യന്‍ രാഗാംശു ചാര്‍ത്തി, സംഗീതമേ നിന്‍ പൂഞ്ചിറകില്‍, റസൂലേ നിന്‍കനിവാലെ, മാനത്തെ ഹൂറിപോലെ, ശിശിരമേ നീ ഇതിലേ വാ തുടങ്ങിയ അക്കാലഘട്ടവുമായി യോജിക്കുന്നതും എന്നാല്‍ കാവ്യഗുണമുള്ളതുമായ പാട്ടകളും ചൂടുള്ള കുളിരിനു ചുംബനമെന്നാരുപേരിട്ടു, വൈശാഖസന്ധ്യേ, പാട്ടൊന്നു പാടുന്നേന്‍ പാണനാര് തുടങ്ങിയ കാവ്യ ഗുണമുള്ള പാട്ടുകളും എണ്‍പതുകളിലെഴുതി.

തൊണ്ണൂറുകളില്‍ സര്‍ഗം, പരിണയം,ഗസല്‍,ഫൈവ്സ്റ്റാര്‍ ഹോസ്പിറ്റല്‍, സ്‌നേഹം, വാസന്തിയും ലക്ഷമിയും പിന്നെഞാനും, ദീപസ്തംഭം മഹാശ്ചര്യം തുടങ്ങിയ ചിത്രളിലൂടെ

രണ്ടായിരത്തില്‍ അദ്ദേഹത്തിന്റെ തൂലികയില്‍നിന്നും മഴ,ജോക്കര്‍, വര്‍ണക്കാഴ്ചകള്‍, ഇങ്ങനെയെരു നിലാപക്ഷി, ദാദാസാഹിബ്,മധുരനൊമ്പരക്കാറ്റ്, കരുമാടിക്കുട്ടന്‍,ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍, കുഞ്ഞിക്കൂനന്‍, സ്‌നേഹിതന്‍, സദാനന്ദന്റെ സമയം തുടങ്ങിയ സിനിമകളിലൊക്കെ ഒന്നിനൊന്ന് മെച്ചമായ പാട്ടുകള്‍ ഉതിര്‍ന്നുവീണു.

പദഭംഗിയും കാവ്യഭാവനയും സംസ്‌കാരബിംബങ്ങളും തരളഭാവവും ആധികാരികതയുമുള്ള ഗാനങ്ങളായേ മാനസനിളയില്‍, ജാനകീജാനേ, അഞ്ചുശരങ്ങളും, പാര്‍വണേന്ദുമുഖീ, കൃഷ്ണകൃപാസാഗരം, സ്വരരാഗഗംഗാപ്രവാഹമേ, വൈശാഖപൗര്‍ണമിയോ, സഹ്യസാനുശ്രുതിചേര്‍ത്തുവെച്ച, ആലിലക്കണ്ണാ, ഗേയം ഹരിനാമധേയം, ഇശല്‍തേന്‍കണം ചോരുമീ തുടങ്ങിയവയെ നമുക്ക് കാണാന്‍ കഴിയൂ. നമ്മുടെ സംഗീതകാവ്യശാഖക്ക് ഇത്രയും മഹത്തായ സംഭവാന നല്‍കിയ കവിയെ എന്നെന്നും നന്ദിയോടെയേ മലയാളം സ്മരിക്കൂ.

മാനസനിളയില്‍,
ജാനകീജാനേ,
അഞ്ചുശരങ്ങളും,
പാര്‍വണേന്ദുമുഖീ,
കൃഷ്ണകൃപാസാഗരം,
സ്വരരാഗഗംഗാപ്രവാഹമേ,
വൈശാഖപൗര്‍ണമിയോ,
സഹ്യസാനുശ്രുതിചേര്‍ത്തുവെച്ച,
ആലിലക്കണ്ണാ,
ഗേയം ഹരിനാമധേയം’

ഇതുപോലെ എഴുതിയ ഏതാണ്ടെല്ലാ പാട്ടുകളും വല്ലാതെ മനസില്‍ കൊള്ളുന്നതാണെന്നതാണ് അദ്ദേഹത്തിന്റെ പ്രത്യേകത. തരംഗിണിയുടെ തന്നെ ഓണപ്പാട്ടുകളില്‍ ‘ഉത്രാടരാത്രിയില്‍ ഉണ്ണാതുറങ്ങാതെ ഉമ്മറപ്പടിയില്‍ ഞാന്‍ കാത്തിരുന്നു…’, കുളിച്ചു കുറിയിട്ട് കുപ്പിവളയിട്ട് കുമിയടിക്കാന്‍ വാ.., തുളസീ കൃഷ്ണതുളസീ നിന്‍ നെഞ്ചിലെരിയുന്ന ചന്ദനത്തിരിയിലൊരഭൗമ ദിവ്യസുഗന്ധം.., കിനാവലിന്നലെ വന്നൂ നീയെന്‍ കിസലയ മൃദുലാംഗീ.., കല്യാണി മുല്‌ളേ നീയുറങ്ങൂ മണിക്കിനാവിന്‍ മഞ്ചലില്‍.., ത്രിസന്ധ്യ വിടചൊല്ലും നേരം തൃശുര്‍ നടക്കാവിന്നോരം.., പുഷ്യരാഗക്കമ്മലണിഞ്ഞു പൂവാംകുരുന്നില.. തുടങ്ങിയ അദ്ദേഹമെഴുതിയ എല്ലാ പാട്ടുകളും എടുത്തുപറയേണ്ടവ തന്നെയാണ്.

കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കവനകൗതുകം അവാര്‍ഡ്, ഓടക്കുഴല്‍ അവാര്‍ഡ്, ആശാന്‍ ്രൈപസ്, രാമാശ്രമം അവാര്‍ഡ്, ചങ്ങമ്പുഴ അവാര്‍ഡ്, നാലപ്പാടന്‍ അവാര്‍ഡ് തുടങ്ങി നിരവധി പ്രമുഖ പുരസ്‌കാരങ്ങള്‍ ലഭിച്ചു. നൂറോളം ചലച്ചിത്രങ്ങള്‍ക്കുവേണ്ടി ഗാനങ്ങളെഴുതി. മികച്ച ഗാനരചനയ്ക്കുള്ള ദേശീയ സംസ്ഥാന അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. മരം, വനദേവത, നീലത്താമര എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. കേരള സാഹിത്യ അക്കാദമി പ്രസിഡന്റും കേരള സംഗീത നാടക അക്കാദമിയുടെ അസിസ്റ്റന്റ് സെക്രട്ടറിയുമായിരുന്നു. ‘മഴ’ എന്ന ചിത്രത്തിലെ ഗാനരചനയ്ക്ക് 2000 ല്‍ ദേശീയ പുരസ്‌കാരം ലഭിക്കുകയുണ്ടായി.