ചാലക്കുടി: അന്തരിച്ച ചലച്ചിത്ര നടൻ കലാഭവൻ മണിയുടെ ഓർമകൾ പുതുക്കി ചാലക്കുടി ഒത്തുകൂടി. ചാലക്കുടി പൗരാവലിയാണ് ചിരസ്മരണ എന്ന പേരിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചത്. മലയാള സിനിമയെ നടുക്കിയ മരണമാണ് കലാഭവൻ മണിയുടേതെന്ന് നടൻ മമ്മൂട്ടി. കലാഭവൻ മണിക്ക് ആദരാഞ്ജലിയർപ്പിച്ച് ചിരസ്മരണയിൽ സംസാരിക്കുകയായിരുന്നു മമ്മൂട്ടി. ജയന്റെ മരണമാണ് മലയാള സിനിമയെ നടുക്കിയ മറ്റൊരു മരണം. എന്നാൽ കലാഭവൻ മണിയുടെ മരണം നടുക്കം മാത്രമല്ല എല്ലാവരിലും ആർത്തനാദം കൂടി സൃഷ്ടിച്ചതായി മമ്മൂട്ടി പറഞ്ഞു.
മണിയുടെ മരണം ജീവിതത്തിലെ വലിയ സങ്കടങ്ങളിലൊന്നാണെന്ന് മോഹൻലാൽ പറഞ്ഞു. നല്ല അനുഭവങ്ങൾ മാത്രമാണ് മണി തന്നിട്ടുള്ളത്. ചാലക്കുടിക്കാർക്കാണ് മണിയെ നന്നായി അറിയുകയെന്നും ഇന്നസെൻറ് എം.പി പറഞ്ഞു.
കമൽ, വിക്രം, കരുണാദാസ്, സിബി മലയിൽ, ഹരിശ്രീ അശോകൻ, ആസിഫ് അലി, നരേൻ, ലാൽ ജോസ്, സിയാദ് കോക്കർ, അജയൻ പക്രു, ഭാഗ്യലക്ഷ്മി, ലിജോ ജോസ് പെല്ലിശേരി, ഐ.എം. വിജയൻ, കോട്ടയം നസീർ, ബിനീഷ് കോടിയേരി, മേജർ രവി, സുരാജ് വെഞ്ഞാറമൂട്, സുരേഷ് കൃഷ്ണ, ടിനി ടോം, തുടങ്ങി നിരവധി ചലച്ചിത്രപ്രവർത്തകർ മണിയോടൊപ്പമുള്ള ഓർമകൾ പങ്കുവച്ചു.
ആയിരകണക്കിനു നാട്ടുകാരും സമ്മേളനത്തിൽ പങ്കെടുത്തു. മണി പഠിച്ച സ്‌കൂളിനും മൈതാനത്തിനും മണിയുടെ പേരുനൽകണമെന്ന് നാട്ടുകാർ നഗരസഭയ്ക്കും എംഎൽഎയ്ക്കും നിവേദനം നൽകി.