കണ്ണൂര്‍: പ്രവാസികള്‍ക്ക് തിരിച്ചടി. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും കുവൈറ്റിലേക്കുള്ള ഗോ എയര്‍ സര്‍വീസ് നിര്‍ത്താനൊരുങ്ങുന്നു. പ്രതിദിന സര്‍വീസാണ് നിര്‍ത്താനൊരുങ്ങുന്നത്. ഇത് പ്രവാസികള്‍ക്ക് വന്‍ തിരിച്ചടിയായിരിക്കും ഉണ്ടാക്കുക.
ഈ മാസം 24 മുതല്‍ മാര്‍ച്ച് 28 വരെയാണ് ഗോഎയർസര്‍വീസുകള്‍ നിര്‍ത്തിവെയ്ക്കുന്നത്. ഇക്കാലയളവിലേക്കുള്ള ടിക്കറ്റ് ബുക്കിങ് അവസാനിപ്പിച്ചു. ട്രാവല്‍ ഏജന്‍സികള്‍ക്കും സര്‍വീസ് നിര്‍ത്തുന്നത് സംബന്ധിച്ച അറിയിപ്പ് ലഭിച്ചിട്ടുണ്ട്. കുവൈത്തില്‍ നിന്ന് എല്ലാ ദിവസവും രാത്രി 11.55-ന് പുറപ്പെടുന്ന വിമാനം രാവിലെ 7.30-നാണ് കണ്ണൂരില്‍ എത്തിയിരുന്നത്.
തിരികെ രാത്രി 8.30-ന് കണ്ണൂരില്‍ നിന്ന് പുറപ്പെടുന്ന വിമാനം രാത്രി 11-ന് കുവൈത്തില്‍ എത്തിച്ചേര്‍ന്നിരുന്നു. എന്നാല്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ കുവൈത്ത് വിമാനത്താവളത്തില്‍ നേരിട്ട സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം സര്‍വീസുകള്‍ നാല് മണിക്കൂറോളം വൈകിയിരുന്നു. ഒരേ വിമാനം തന്നെ മടക്ക യാത്രയ്ക്കും ഉപയോഗിക്കുന്നതിനാല്‍ തിരികെയുള്ള സര്‍വീസും വൈകി. ഒക്ടോബര്‍ ആദ്യത്തില്‍ ഇന്റിഗോയും കുവൈത്തിലേക്കുള്ള സര്‍വീസ് റദ്ദാക്കിയിരുന്നു.
ഇതോടെ മലബാര്‍ മേഖലയിലുള്ള പ്രവാസികള്‍ക്ക് ഏക ആശ്രയമായിരുന്നു ഗോ എയര്‍ സര്‍വീസ്. ജനുവരി 24 മുതല്‍ ഈ സര്‍വീസും നിര്‍ത്തി വെയ്ക്കുന്നതോടെ കണ്ണൂരില്‍ നിന്ന് നേരിട്ട് കുവൈത്തിലേക്ക് ഇനി സര്‍വീസുകളില്ലെന്ന് ഗോഎയർ അധികൃതർ അറിയും. ആഴ്ചയിൽഎല്ലാ ചൊവ്വ, ശനി ദിവസങ്ങളിലും ബഹ്‌റൈന്‍ വഴിയുള്ള എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ കണക്ഷന്‍ സര്‍വീസാണ് ഇനി കണ്ണൂരില്‍ നിന്നുള്ള പ്രവാസികള്‍ക്ക് ഏക ആശ്രയം. സീസൺ സമയത്ത് ഗോഎയർ സർവീസ് നിർത്തുന്നത് വിമാനതാവളത്തിന്റെ വരുമാനത്തെയും ഗണ്യമായി ബാധിച്ചേക്കും