തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് ഇടതുപക്ഷ കർഷക സംഘടനകളുടെയും മോട്ടോർ, മത്സ്യത്തൊഴിലാളി സംയുക്ത സമരസമിതികളുടെയും നേതൃത്വത്തിൽ സംസ്ഥാനത്ത് ഇന്ന് ഹർത്താൽ ആചരിക്കും. രാവിലെ 6 മുതൽ വൈകിട്ട് 6വരെയാണ് ഹർത്താൽ. പാൽ, പത്രം, ആശുപത്രി, പ്രാദേശിക ഉത്സവങ്ങൾ, വിവാഹം, അവശ്യസർവീസുകൾ എന്നിവയെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതേസമയം കെ.എസ്.ആർ.ടി.സി തൊഴിലാളി സംഘടനകൾ ഹർത്താലിന് നോട്ടീസ് നൽകിയിട്ടില്ല.
കാർഷിക മേഖലയിൽ തുടരുന്ന അരാജകത്വം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് ഇടതുപക്ഷ സംയുക്ത കർഷക സമിതി ഹർത്താൽ ആഹ്വാനം ചെയ്തത്. മത്സ്യബന്ധനമേഖലയെ തകർക്കുന്ന ഡോ. മീനാകുമാരി, സൈദറാവു കമ്മിറ്റി റിപ്പോർട്ടുകൾ തള്ളിക്കളയുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് കേരള മത്സ്യത്തൊഴിലാളി കോ- ഓർഡിനേഷൻ കമ്മിറ്റി ഹർത്താലിന് ആഹ്വാനം ചെയ്തത്. ഇൻഷ്വറൻസ് പ്രീമിയം നൂറ് ശതമാനം വർദ്ധിപ്പിച്ച നടപടിക്കെതിരെയാണ് ഓട്ടോ, ടാക്സി, ടെമ്പോ, ലോറി, ബസ് തൊഴിലാളി സംയുക്തസമരസമിതി ഹർത്താലിൽ പങ്കെടുക്കുന്നത്.