ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് വീണ്ടും തിരിച്ചടി. വിചാരണ പൂര്‍ണമായും സ്റ്റേ ചെയ്യണമെന്ന ദിലീപിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. എന്നാല്‍ ദിലീപിന്റെ ക്രോസ് വിസ്താരം ചണ്ഡിഗഢിലെ സെന്‍ട്രല്‍ ഫോറന്‍സിക് ലാബിന്റെ റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ ആരംഭിക്കാവൂ എന്നും സുപ്രീംകോടതി പറഞ്ഞു. ദൃശ്യങ്ങളുടെ ആധികാരികതയില്‍ വ്യക്തത വരുത്തുന്നതിനാണിത്.
വിടുതല്‍ ഹര്‍ജി തള്ളിയ ഹൈക്കോടതി വിധിക്കെതിരെ ദിലീപ് നല്‍കിയ ഹര്‍ജി സെന്‍ട്രല്‍ ഫോറന്‍സിക് ലാബ് റിപ്പോര്‍ട്ട് ലഭിച്ച ശേഷം പരിഗണിക്കാനായി സുപ്രീം കോടതി മാറ്റി. കേസിലെ രേഖയായ ദൃശ്യങ്ങളെ സംബന്ധിച്ച, ചണ്ഡീഗഢ് സി.എഫ്.എസ്.എല്ലിന്റെ റിപ്പോര്‍ട്ട് ലഭിക്കുന്നതുവരെ വിചാരണ കോടതിയിലെ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ദിലീപ് സുപ്രീം കോടതിയെ സമീപിച്ചത്. റിപ്പോര്‍ട്ട് ലഭിക്കുന്നതിന് മുമ്പ് വിചാരണ നടത്തുന്നത് സുപ്രീം കോടതി ഉത്തരവിന്റെയും പ്രതി എന്ന നിലയിലുള്ള അവകാശങ്ങളുടെയും ലംഘനമാകുമെന്ന് ദിലീപിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ മുകുള്‍ റോത്തഗി വാദിച്ചു. റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനുള്ള ചോദ്യാവലി പോലും കഴിഞ്ഞ ദിവസം മാത്രമാണ് ചണ്ഡീഗഢിലേക്ക് അയച്ചതെന്നും റോത്തഗി ചൂണ്ടിക്കാട്ടി.
കേസിലെ വിചാരണ നീട്ടിക്കൊണ്ടു പോകാന്‍ കഴിയില്ലെന്ന് ജസ്റ്റിസുമാരായ എ.എം. ഖാന്‍വില്‍ക്കറും ദിനേശ് മഹേശ്വരിയും അടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി. കേസില്‍ 130ല്‍ അധികം സാക്ഷികള്‍ ഉണ്ട്. ഇവരുടെ വിസ്താരം നടത്താം. എന്നാല്‍ ദൃശ്യങ്ങളുടെ ആധികാരികത സംബന്ധിച്ച് ചണ്ഡീഗഡ് ലെ സി.എഫ്.എസ്.എല്‍. റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ ദിലീപുമായി ബന്ധപ്പെട്ട ക്രോസ് വിസ്താരം ആരംഭിക്കാവൂ എന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. മറ്റ് പ്രതികളുടെ ക്രോസ് വിസ്താരത്തിന് സ്റ്റേ ഇല്ല. എത്രയും വേഗം റിപ്പോര്‍ട്ട് നല്‍കാനും സി.എഫ്.എസ്.എല്ലിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു.
കേസിലെ രേഖയായ ദൃശ്യങ്ങളെ സംബന്ധിച്ച റിപ്പോര്‍ട്ട് പോലും പരിഗണിക്കാതെയാണ് പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന ദിലീപിന്റെ ഹര്‍ജി വിചാരണ കോടതിയും ഹൈക്കോടതിയും തള്ളിയത് എന്നും മുകുള്‍ റോത്തഗി കോടതിയില്‍ ചൂണ്ടിക്കാട്ടി. ഇതേ തുടര്‍ന്നാണ് വിടുതല്‍ ഹര്‍ജി തള്ളിയതിന് എതിരെ നല്‍കിയ ഹര്‍ജി സി.എഫ്.എസ്.എല്‍. റിപ്പോര്‍ട്ട് ലഭിച്ച ശേഷം പരിഗണിക്കാനായി കോടതി മാറ്റിയത്.