സമൂഹമാധ്യമങ്ങളിലും വാർത്താ മാധ്യമങ്ങളിലുമൊക്കെ ഇപ്പോഴത്തെ ചർച്ചാ വിഷയം ഇ ബുൾജെറ്റ് വ്ലോഗർമാരുടെ അറസ്റ്റാണ്. മോട്ടോർ വാഹന വകുപ്പിനെതിരെ കേരളത്തിൽ പ്രതിഷേധം ശക്തമാണ്. കേരളം കത്തിക്കുമെന്ന് പറഞ്ഞ് വ്ലോഗർമാരുടെ ആരാധകരും രംഗത്ത് എത്തിയത് വലിയ ട്രോളുകൾക്കും ചർച്ചകൾ വഴിവെച്ചിരുന്നു. ഇതിനിടെ തന്നെ ഇ-ബുൾജെറ്റിനെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ആരാധകർ പല പ്രമുഖരുടെയും നമ്പറുകൾ സംഘടിപ്പിച്ച് വിളിക്കുന്നുമുണ്ട്.നടനും എംപിയുമായ സുരേഷ് ഗോപിക്കും സഹായം തേടി ഫോൺ കോൾ എത്തി.
എന്നാൽ ഇ-ബുൾജെറ്റിനെ സേവ് ചെയ്യണമെന്നാവശ്യപ്പെട്ട് വിളിച്ചവരോട് താൻ ചാണകമല്ലേ എന്നും മുഖ്യമന്ത്രിയോട് പോയി പരാതി പറയൂ എന്നുമായിരുന്നും സുരേഷ് ഗോപിയുടെ പ്രതികരണം. പെരുമ്പാവൂരിൽ നിന്നുള്ള ചിലരാണ് പ്രശ്നത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് സുരേഷ് ഗോപിയെ വിളിച്ചത്. വണ്ടി മോഡിഫൈ ചെയ്തതിന് ഇ-ബുൾജെറ്റിനെ അറസ്റ്റ് ചെയ്തുവെന്ന സംഭവം അറിയിച്ചപ്പോൾ ”പ്രശ്നം നടക്കുന്നത് കേരളത്തിലല്ലേ, നിങ്ങൾ നേരെ മുഖ്യമന്ത്രിയെ വിളിക്കൂ” എന്നായിരുന്നു മറുപടി.മോട്ടോ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് മുഖ്യമന്ത്രിയുടെയും ഗതാഗതമന്ത്രിയുടെയും കീഴിലാണെന്നും സുരേഷ് ഗോപി അവരോട് പറഞ്ഞു. പിന്നാലെ ”സാറിന് ഒന്നും ചെയ്യാൻ പറ്റില്ലേ?” എന്ന് ഇവർ വീണ്ടും ചോദിച്ചതോടെയാണ് എനിക്ക് ”ഇതിൽ ഇടപെടാൻ പറ്റില്ല, ഞാൻ ചാണകമല്ലേ” എന്ന് സുരേഷ് ഗോപി തിരിച്ച് ചോദിച്ചത്. ”ചാണകമെന്ന് കേട്ടാൽ ചിലർക്ക് അലർജി അല്ലേ” എന്നും സുരേഷ് ഗോപി പ്രതികരിച്ചു.