ആഭ്യന്തര സംഘർഷം രൂക്ഷമാകുകയും സൗദി അറേബ്യയുടെ നേതൃത്വത്തില്‍ സഖ്യരാജ്യങ്ങള്‍ ബോംബിങ് തുടരുകയും ചെയ്യുന്ന യെമനിൽ മൂവായിരത്തോളം മലയാളികൾ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്. തലസ്ഥാന നഗരമായ സനയിലാണ് ഏറെ പേരും കുടുങ്ങിയതെന്നാണ് അറിയാന്‍ കഴിയുന്നത്. കഴിഞ്ഞ ദിവസം പുലർച്ചെ ഒരു മണിയോടെയാണ് ആക്രമണം രൂക്ഷമായത്. ആക്രമണത്തെ തുടർന്ന് വിമാനത്താവളങ്ങൾ അടച്ചതിനാൽ രാജ്യം വിട്ടുപോരാൻ കഴിയില്ലെന്നും ഹരി പറഞ്ഞു.
പതിനായിരത്തോളം ഇന്ത്യാക്കാരാണ് യെമനിലുള്ളത്.വിവിധ ആശുപത്രികളിലും ഓഫീസുകളിലും ജോലി ചെയ്യുന്നവരാണ് മലയാളികളിൽ ഏറെയും. അതേസമയം, യെമനിൽ സ്ഥിതിഗതികൾ അതീവ രൂക്ഷമാണെന്നും സംഭവത്തിൽ വിദേശകാര്യമന്ത്രാലയം അടിയന്തരമായി ഇടപെട്ടിട്ടുണ്ടെന്നും പ്രവാസികാര്യ മന്ത്രി കെ.സി.ജോസഫ് പറഞ്ഞു. ഇന്ത്യയില്‍ നിന്ന് യമനിലുള്ള ഇന്ത്യാക്കാരെ കൊണ്ടുവരുന്നതിനായി 2 കപ്പലുകള്‍ ഇതിനോടകം അയച്ചിട്ടുണ്ടെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഇന്നലെ വെളിപ്പെടുത്തിയിരുന്നു. കൂടാതെ തിരുവനന്തപുരത്ത് നോർക്ക അടിയന്തര സെൽ തുറന്നതായും മന്ത്രി അറിയിച്ചു. മലയാളികളെ നാട്ടിലെത്തിക്കാൻ എല്ലാ നടപടികളും സ്വകീരിക്കുമെന്നും അറിയിച്ചു.
കൂടാതെ യെമനിലുള്ള ഇന്ത്യന്‍ എംബസ്സിയുമായി ബന്ധപ്പെട്ടു ഇവരെ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ നടക്കുന്നുവെന്നും കെ.സി ജോസഫ് പറഞ്ഞു. പലർക്കും പാസ്‌പോർട്ടില്ലാത്തതിനാല്‍ എമർജൻസി സർട്ടിഫിക്കറ്റ് നൽകി ഇവരെ നാട്ടിലെത്തിക്കുന്നതിന് നടപടി സ്വീകരിച്ചതായി ഇന്ത്യന്‍ എംബസ്സിയും അറിയിച്ചിട്ടുണ്ട്.
വിശദാംശങ്ങൾ ഹെൽപ്ഡെസ്കിൽ നൽകണം: യെമനിൽ കുടുങ്ങിപ്പോയവരുടെ വിശദാംശങ്ങൾ നോർക്ക റൂട്ട്സിന്റെ ഹെൽപ്ഡസ്‌കിൽ നൽകണം. കേരളത്തിൽ നിന്ന് 1800 425 3939 എന്ന നമ്പറിലും വിദേശത്തുനിന്ന് 91471 233 3339 എന്ന നമ്പറിലും രജിസ്റ്റർ ചെയ്യണം. യെമനിൽ ജോലി ചെയ്യുന്ന കേരളീയർക്ക് അടിയന്തരമായി എംബസി അധികൃതരെ [email protected], [email protected] ലും നോർക്ക റൂട്ട്സിലേയ്ക്ക് [email protected] ലും വിവരങ്ങൾ അറിയിക്കാം. നോർക്ക റൂട്ട്സിന്റെ www.norkaroots.net website ൽ വിശദാംശങ്ങൾ ലഭിക്കും.