നൈജീരിയയില്‍ കുട്ടികളെ മനുഷ്യ ബോംബായി ഉപയോഗിക്കുന്നതായി യു.എന്‍.

നൈജീരിയയില്‍ ബോകോഹറം കുട്ടികളെ മനുഷ്യ ബോംബായി ഉപയോഗിക്കുന്നതായി യു.എന്‍. പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതായും യു.എന്‍ മനുഷ്യാവകാശ ഉദ്യോഗസ്ഥന്‍ പറഞ്ഞു. അതേസമയം ബോകോ ഹറമിനെ പരാജയപ്പെടുത്താന്‍ ലഭിക്കുന്ന ഒരു ശ്രമവും പാ‍ഴാക്കില്ലെന്ന് നൈജീരിയയുടെ നിയുക്ത പ്രസിഡന്റ് മുഹമ്മദ് ബുഖാരി പറഞ്ഞു. തെരഞ്ഞെടുപ്പ് വിജയിച്ച ശേഷം നടത്തിയ ആദ്യ പ്രസംഗത്തിലാണ് ബുഖാരിയുടെ പ്രസ്താവന.

ജനീവയില്‍ നടന്ന ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സിലിലാണ് മനുഷ്യാവകാശ ഉദ്യോഗസ്ഥന്‍ സെയ്ദ് റാദ് അല്‍ ഹുസൈന്റെ വെളിപ്പെടുത്തല്‍. പല സംഘര്‍ഷ ഭൂമിയില്‍ നിന്നും 12 വയസ്സോളം പ്രായം വരുന്ന കുട്ടികളുടെ മൃതശരീരം ലഭിക്കാറുണ്ട്. കുഞ്ഞുമായി വന്ന പതിനാല് വയസ്സുള്ള പെണ്‍കുട്ടി കച്ചവട സ്ഥലത്ത് മനുഷ്യബോംബായി പൊട്ടിത്തെറിച്ചതായും സെയ്ദ് റാദ് പറഞ്ഞു. ക‍ഴിഞ്ഞ ആറ് വര്‍ഷത്തിനിടെ ബോകോഹറം ആയിരത്തിലധികം ആളുകളെ കൊല്ലുകയും പതിനഞ്ച് ലക്ഷം ആളുകളെ അഭയാര്‍ഥികളാക്കുകയും ചെയ്തതായും യു.എന്‍ കണക്കുകള്‍ പറയുന്നു.

Loading...

അതേസമയം അധികാരത്തിലിരിക്കുന്ന പ്രസിഡന്റിനെ പരാജയപ്പെടുത്തി അധികാരമേറ്റ ആദ്യ നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദ് ബുഖാരി ബോകോഹറമിനെ വെല്ലുവിളിച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം നടത്തിയ ആദ്യ പ്രസംഗത്തിലാണ് രാജ്യത്തെ തീവ്രവാദ ഗ്രൂപ്പായ ബോകോ ഹറമിനെതിരെ കടുത്ത നിലപാട് പ്രഖ്യാപിച്ച് പ്രസിഡന്റ് മുഹമ്മദ് ബൂഖാരി രംഗത്തെത്തിയത്. രാജ്യം ഏറ്റവുമധികം ദുരിതമനുഭവിച്ച ബോകോ ഹറമിനെ പരാജയപ്പെടുത്താന്‍ ലഭിക്കുന്ന ഒരു അവസരവും പാ‍ഴാക്കില്ലെന്നായിരുന്നു ബുഖാരി രാജ്യത്തിന് നല്‍കിയ ഉറപ്പ്.