‘നിര്‍ഭയ’ സ്‌റ്റേജ്‌ ഷോ ഏപ്രില്‍ 26 മുതല്‍ ന്യൂയോര്‍ക്കില്‍ പ്രദര്‍ശിപ്പിക്കുന്നു

പി. പി. ചെറിയാന്‍

ന്യൂയോര്‍ക്ക്‌: 2012 ഡിസംബര്‍ 16 ന്‌ സൌത്ത്‌ ഡല്‍ഹിയില്‍ ഓടുന്ന ബസ്സില്‍ വെച്ചു കൂട്ട ബലാല്‍സംഗത്തിനിരയായി ചികിത്സയിലിരിക്കെ ഡിസംബര്‍ 29 ന്‌ മരണം വരിച്ച ഇരുപത്തി മൂന്ന്‌ വയസ്സുളള ഇന്ത്യന്‍ വിദ്യാര്‍ഥിനിയുടെ ജീവിത കഥയെ ആസ്‌പദമാക്കി നിര്‍മ്മിച്ച ‘നിര്‍ഭയ എന്ന സ്‌റ്റേജ്‌ ഷോ ഏപ്രില്‍ 26 മുതല്‍ തുടര്‍ച്ചയായി അഞ്ച്‌ ആഴ്‌ച ന്യൂയോര്‍ക്ക്‌ ബ്ലീക്കര്‍ സ്‌ട്രീറ്റിലുളള ലിന്‍ റെഡ്‌ ഗ്രോവ്‌ തിയ്യറ്ററില്‍ പ്രദര്‍ശിപ്പിക്കുന്നു.

Loading...

സാമൂഹ്യ അവബോധം വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ്‌ സ്‌റ്റേജ്‌ ഷോ അമേരിക്കയില്‍ പ്രദര്‍ശിപ്പിക്കുന്നത്‌. ബലാത്സംഗവും ലൈംഗീക ചൂക്ഷണവും സ്‌ത്രീ നിന്ദയും ആഗോള വ്യാപകമാണെന്ന യാഥാര്‍ത്ഥ്യം അംഗീകരിക്കുമ്പോള്‍ തന്നെ ഇതിന്‌ വിധേയരാകുന്നവര്‍ക്ക്‌ നീതി നിഷേധിക്കപ്പെടുന്നതും അവഗണിക്കപ്പെടുന്നതും സര്‍വ്വസാധാരണമായിരിക്കുന്നു. ഇതിനെതിരെ സാമൂഹ്യ മനഃസാക്ഷി ഉണരേണ്ടിയിരിക്കുന്നു. ‘ഷിവ്‌ഹാന്‍സ്‌ പിക്‌ച്ചേഴ്സിന്‍െറ ഫൌണ്ടറും ഇന്ത്യന്‍ അമേരിക്കന്‍ വംശജയുമായ ഷിവാനി റാവത്ത്‌ പറഞ്ഞു.

ഫിസിയൊതെറാപ്പി വിദ്യാര്‍ഥിയായ ഇരുപത്തി മൂന്ന്‌ വയസ്സുളള വിദ്യാര്‍ഥിനിയെയും കൂടെ ഉണ്ടായിരുന്ന സുഹൃത്തിനെയും ബസ്സില്‍ വെച്ച്‌ ക്രൂരമര്‍ദ്ദനത്തിന്‌ അഞ്ചംഗ സംഗം വിധേയരാക്കിയത്‌. കൃത്യത്തിനുശേഷം ഇരുവരേയും ബസ്സില്‍ നിന്നും പുറത്തേക്ക്‌ വലിച്ചെറിയുകയായിരുന്നു. സുഹൃത്ത്‌ രക്ഷപ്പെട്ടുവെങ്കിലും പെണ്‍കുട്ടി ദിവസങ്ങള്‍ മരണവുമായി മല്ലിടിച്ചു. അവസാനം കീഴടങ്ങുകയായിരുന്നു. ഈ കേസില്‍ അഞ്ച്‌ പേരെ തൂക്കികൊല്ലുന്നതിനും മൈനറായ ഒരു പ്രതിയെ ജീവപര്യന്തവും ശിക്ഷക്ക്‌ വിധിച്ചു.

ഇന്ത്യയില്‍ മാത്രമല്ല വിദേശ രാജ്യങ്ങളിലും ഈ സംഭവത്തില്‍ ശക്‌തമായ പ്രതിഷേധമാണ്‌ പ്രകടമായത്‌.

ഇന്ത്യയില്‍ ബലാല്‍സംഗത്തിന്‌ ഇരയാകുന്ന സ്‌ത്രീകളുടെപേര്‍ വെളിപ്പെടുത്തുന്നത്‌ നിയമവിരുദ്ധമാണെന്നതിനാലാണ്‌ നിര്‍ഭയ എന്ന പേര്‌ യുവതിക്ക്‌ നല്‍കിയത്‌. പ്രതികള്‍ക്കെതിരെ അവസാനം നിമിഷം വരെ നിര്‍ഭയമായി പൊരുതിയെങ്കിലും കാമഭ്രാന്തന്മാരായ അഞ്ചു യുവാക്കളുടെ ആക്രമണത്തിന്‌ മുമ്പില്‍ ഇവര്‍ക്ക്‌ പിടിച്ചു നില്‍ക്കാനായില്ല.