സൗദിയില്‍ ശമ്പളവും ഭക്ഷണവുമില്ലാതെ നാലു മലയാളികള്‍ ഉള്‍പ്പെടെ 18 തൊഴിലാളികള്‍

അല്‍കോബാര്‍: നാല് മലയാളികള്‍ ഉള്‍പ്പെടെ 18 തൊഴിലാളികള്‍ ശമ്പളമോ കഴിക്കാന്‍ ഒരു നേരത്തെ ഭക്ഷണമോ ഇല്ലാതെ അല്‍ കോബാര്‍ അക്രബിയായില്‍ ദുരിതത്തില്‍. അല്‍ കോബാറിലെ ഒരു മാന്‍പവര്‍ കമ്പനിയിലെ തൊഴിലാളികള്‍ക്കാണ് ഈ ദുരവസ്ഥ. ഇവരില്‍ നാലു മലയാളികള്‍ ഉള്‍പ്പെടെ 10 ഇന്ത്യക്കാരും എട്ട് ശ്രീലങ്കക്കാരുമാണുള്ളത്. സൗദിയിലെ പല പ്രദേശങ്ങളില്‍ ജോലിക്കായി കമ്പനി അയച്ചിരുന്ന ഇവര്‍ കഴിഞ്ഞ ആറ് മാസങ്ങളായി ശമ്പളം കിട്ടാഞ്ഞതിനെ തുടര്‍ന്ന് ഭക്ഷണത്തിന് പോലും വഴിയില്ലാതെ ജീവിതം വഴിമുട്ടിയപ്പോള്‍ അല്‍കോബാര്‍ അക്രബിയായിലുള്ള കമ്പനി ഓഫീസില്‍ എത്തുന്നത്. എന്നാല്‍ കമ്പനി ഓഫീസില്‍ എത്തിയ ഇവര്‍ക്ക് സ്‌പോണ്‍സര്‍ അവിടേക്ക് വരാറില്ലന്നും അദേഹത്തെ കുറിച്ച് യാതൊരു വിവരവും ഇല്ലന്നുമാണ് ഓഫീസില്‍ നിന്ന് അറിയാന്‍ കഴിഞ്ഞത്.

ഇവരില്‍ ഭൂരിഭാഗം തൊഴിലാളികളുടെയും ഇക്കാമയുടെ കാലാവതി കഴിഞ്ഞത്കാരണം പോകാന്‍ മറ്റൊരിടമില്ലാതെയായി. അതുകൊണ്ട് 18 തൊഴിലാളികളും ഓഫീസില്‍ തന്നെ താമസിക്കുന്നു. എന്നാല്‍ ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ വാടക കുടിശിക ഉള്ളതുകൊണ്ട് ഏതുനിമിഷവും കെട്ടിട ഉടമ ഓഫീസ് ഒഴിപ്പിച്ചേക്കും. ഇവിടുന്നു കൂടി ഇറക്കി വിട്ടാല്‍ അന്തിഉറങ്ങാന്‍ ഒരിടമില്ലാതാകുമെന്ന ഭയത്തിലാണ് ഇപ്പോള്‍ തൊഴിലാളികള്‍.

Loading...

നാട്ടില്‍ വലിയ സാമ്പത്തിക കടബാധ്യത ഉള്ളവരാണ് ഇവരില്‍ പലരും. ഭക്ഷണത്തിനു പോലും വഴിയില്ലാത്ത അവസ്ഥയില്‍ വീട്ടിലേക്കുള്ള ടെലിഫോണ്‍ വിളികളും ഇല്ലാതായി. തങ്ങളുടെ ഉറ്റവരെ കുറിച്ചുള്ള വിവരങ്ങള്‍ അറിയാന്‍ കഴിയാത്തത് ഇവരുടെ കുടുംബങ്ങളേയും ബന്ധുക്കളേയും പരിഭ്രാന്തിയിലാക്കിയിരിക്കുകയാണ്. പ്രതീക്ഷയുടെ എല്ലാ വഴികളും അടഞ്ഞ സാഹചരിയത്തിലാണ് ഈ 18 തൊഴിലാളികളും നവയുഗം സാംസ്‌കാരിക വേദിയെ സമീപിക്കുന്നത്. നവയുഗം ജീവകാരുണിക വിഭാഗം കണ്‍വീനര്‍ ഷാജി മതിലകത്തിന്റെയും ജീവകാരുണിക വിഭാഗം പ്രവര്‍ത്തകന്‍ ഷിബുകുമാര്‍ തിരുവനന്തപുരത്തിന്റെയും സഹായത്തോടെ ലേബര്‍ കോടതിയില്‍ കേസ് കൊടുത്തുവെങ്കിലും സ്‌പോണ്‍സര്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് കേസ് കോടതി നീട്ടിവെച്ചിരിക്കുകയാണ്. നവയുഗം കൂടി സഹായത്തിന് ഇല്ലായിരുന്നെങ്കില്‍ തങ്ങളില്‍ പലരും ആത്മഹത്യ ചെയ്യേണ്ടി വന്നേനെയെന്ന് കഴിഞ്ഞ ദിവസം സന്ദര്‍ശിച്ച നവയുഗം ഭാരവാഹികളോട് നിറകണ്ണുകളോടെ തൊഴിലാളികള്‍ പറഞ്ഞു.

ഷിബുകുമാര്‍ തിരുവനന്തപുരം, പ്രഭാകരന്‍,ബെന്‍സി മോഹന്‍ എന്നിവരുടെ നേതൃത്വത്തില്‍ നവയുഗം പ്രവര്‍ത്തകര്‍ ഇവര്‍ക്ക് വേണ്ട ഭക്ഷണവും വെള്ളവും എത്തിച്ചു നല്‍കി. എന്നാല്‍ കെട്ടിടഉടമ വാടക കുടിശികയുടെ പേരില്‍ ഇവരെ ഇപ്പോള്‍ താമസിക്കുന്നിടത്തുനിന്ന് ഇറക്കി വിട്ടാല്‍ 18 പേരെ എവിടെ താമസിപ്പികുമെന്ന ആശങ്കയിലാണ് നവയുഗം പ്രവര്‍ത്തകര്‍.