കുവൈറ്റിൽ നേഴ്സുമാർക്ക് ആഴ്ച്ചയിൽ 2 അവധി വരുന്നു.

കുവൈത്ത്:നഴ്സിങ് മേഖലയില്‍ ജോലിചെയ്യുന്നവരുടെ ഏറക്കാലത്തെ മുറവിളിക്ക് വിരാമമിട്ട് ആഴ്ചയില്‍ രണ്ട് അവധി നടപ്പാവുന്നു. ഇക്കാര്യത്തില്‍ ആരോഗ്യ മന്ത്രാലയം തീരുമാനമെടുത്തുകഴിഞ്ഞതായും അടുത്തമാസം ആദ്യം മുതല്‍ ഇത് നടപ്പായിത്തുടങ്ങുമെന്നുമാണ് സൂചന. ഇതുസംബന്ധിച്ച തീരുമാനത്തിന് ആരോഗ്യമന്ത്രി ഡോ. അലി അല്‍ഉബൈദി അനുമതി നല്‍കിയതായി അണ്ടര്‍ സെക്രട്ടറി ഖാലിദ് അല്‍സഹ്ലാവിയെ ഉദ്ധരിച്ച് മന്ത്രാലയവൃത്തങ്ങള്‍ വ്യക്തമാക്കി. മറ്റു ജി.സി.സി രാജ്യങ്ങളിലടക്കം ലോകത്തിന്‍െറ മിക്ക ഭാഗങ്ങളിലും നഴ്സിങ് മേഖലയില്‍ ആഴ്ചയില്‍ രണ്ട് അവധികള്‍ ലഭിക്കുമ്പോള്‍ കുവൈത്തില്‍ കാലങ്ങളായി ഒന്നു മാത്രമാണ് നല്‍കുന്നത്. ഇതത്തേുടര്‍ന്ന്, നഴ്സുമാര്‍ ആഴ്ചയില്‍ രണ്ടു ദിവസം അവധിക്കായി ഏറക്കാലമായി ആവശ്യപ്പെട്ടുവരുകയായിരുന്നു. കുവൈത്ത് നഴ്സിങ് അസോസിയേഷന്‍ ഇതുസംബന്ധിച്ച് ആരോഗ്യമന്ത്രാലയത്തിന് പല തവണ നിവേദനം നല്‍കിയിരുന്നു. കുവൈത്തിലെ മുബാറക് അല്‍കബീര്‍ ആശുപത്രിയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഒന്നരവര്‍ഷം മുമ്പുതന്നെ ആഴ്ചയില്‍ രണ്ടു ദിവസം അവധി നടപ്പാക്കിയിരുന്നു. രണ്ടു മാസം ഇവിടെ നടപ്പാക്കി വിജയകരമാണെന്നുകണ്ടാല്‍ മറ്റിടങ്ങളിലേക്ക് വ്യാപിപ്പിക്കും എന്ന് പറഞ്ഞെങ്കിലും മുബാറക് അല്‍കബീറില്‍ ഇത് തുടര്‍ന്നതല്ലാതെ മറ്റിടങ്ങളില്‍ നടപ്പാക്കുകയുണ്ടായില്ല.
നിലവില്‍ ദിവസം മൂന്ന് ഷിഫ്റ്റുകളായാണ് കുവൈത്തിലെ ആശുപത്രികളില്‍ നഴ്സുമാരുടെ ജോലി. രാവിലെ ഏഴു മണി മുതല്‍ ഉച്ചക്ക് രണ്ടു മണി വരെ (ഏഴു മണിക്കൂര്‍), ഉച്ചക്ക് രണ്ട് മുതല്‍ രാത്രി 10 വരെ (എട്ടു മണിക്കൂര്‍), രാത്രി 10 മുതല്‍ രാവിലെ ഏഴു വരെ (ഒമ്പതു മണിക്കൂര്‍) എന്നിങ്ങനെ. അന്താരാഷ്ട്ര മാനദണ്ഡപ്രകാരം അഞ്ചു ദിവസങ്ങളില്‍ എട്ടു മണിക്കൂര്‍ വീതം ആഴ്ചയില്‍ പരമാവധി 40 മണിക്കൂറാണ് നഴ്സുമാരുടെ ജോലി സമയം.
എന്നാല്‍, കുവൈത്തില്‍ ഇത് ചുരുങ്ങിയത് 48 മണിക്കൂറെങ്കിലുമാവുന്നു. നൈറ്റ് ഡ്യൂട്ടി സമയം ഒമ്പതു മണിക്കൂര്‍ ആണെങ്കിലും ചിലപ്പോള്‍ അതിലും കൂടുതലാവുന്നു. ആഴ്ചയില്‍ രണ്ടു ദിവസം ഓഫ് എന്നത് നടപ്പാവുകയാണെങ്കില്‍ നഴ്സുമാരുടെ ജോലിഭാരം ഏറെ കുറയും.