ആസ്‌ട്രേലിയക്ക് ലോകകപ്പ് ക്രിക്കറ്റ് കിരീടം.

മെല്‍ബണ്‍: ന്യൂസിലന്‍ഡിനെ ഏഴ് വിക്കറ്റിന് തോല്‍പിച്ച് ആസ്‌ട്രേലിയക്ക് ലോകകപ്പ് ക്രിക്കറ്റ് കിരീടം. അവസാന മല്‍സരം കളിക്കാനെത്തിയ ഓസീസ് നായകന്‍ മൈക്കല്‍ ക്ലാര്‍ക്ക് അര്‍ദ്ധസെഞ്ച്വറിയുമായി മിന്നിയപ്പോള്‍ അഞ്ചാമതും കംഗാരുപ്പട ക്രിക്കറ്റ് ലോകത്തിന്റെ നെറുകയിലെത്തി. പതിനൊന്നാമത് ലോകകപ്പില്‍ അയല്‍ക്കാരായ ന്യൂസിലാന്‍ഡിനെ ഏഴുവിക്കറ്റിന് തകര്‍ത്താണ് ഓസ്‌ട്രേലിയ 2011ല്‍ നഷ്ടമായ ലോകകപ്പ് കിരീടം തിരിച്ചുപിടിച്ചത്.

നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ന്യൂസിലാന്‍ഡിനെ 183 റണ്‍സില്‍ ഒതുക്കിയ ഓസ്‌ട്രേലിയ ഏഴു വിക്കറ്റും 16.5 ഓവറും ബാക്കിനില്‍ക്കെ വിജയതീരമണയുകയായിരുന്നു. 1987, 1999, 2003, 2007 വര്‍ഷങ്ങളിലാണ് ഓസ്‌ട്രേലിയ ഇതിന് മുമ്പ് ലോകകപ്പ് ക്രിക്കറ്റ് കിരീടം സ്വന്തമാക്കിയിട്ടുള്ളത്. മെല്‍ബണില്‍ വിജയലക്ഷ്യത്തിലേക്കുള്ള പ്രയാണത്തില്‍ മൈക്കല്‍ ക്ലാര്‍ക്ക്(74), സ്റ്റീവ് സ്മിത്ത്(പുറത്താകാതെ 56), ഡേവിഡ് വാര്‍ണര്‍(45) എന്നിവരുടെ മികച്ച ബാറ്റിംഗാണ് ഓസ്‌ട്രേലിയയുടെ ജയം അനായാസമാക്കിയത്. കീവീസിന്റെ മൂന്നു വിക്കറ്റ് വീഴ്ത്തി ബൗളിംഗില്‍ തിളങ്ങിയ ജെയിംസ് ഫോക്ക്‌നറാണ് മാന്‍ ഓഫ് ദ മാച്ച്. 22 വിക്കറ്റുമായി ഓസ്‌ട്രേലിയയുടെ വിശ്വവിജയത്തില്‍ നിര്‍ണായകപങ്ക് വഹിച്ച മിച്ചല്‍ സ്റ്റാര്‍ക്കാണ് മാന്‍ ഓഫ് ദ സീരീസ്.

Loading...

ausies

സമ്മര്‍ദ്ദമില്ലാതെ വന്‍ സ്‌കോര്‍ പടുത്തുയര്‍ത്താനാണ് മക്കല്ലം ആദ്യം ബാറ്റിങ് തെരഞ്ഞെടുത്തത്. എന്നാല്‍ ഈ പ്രതീക്ഷ മക്കല്ലത്തിന്റെ തന്നെ വിക്കറ്റെടുത്ത് മിച്ചല്‍ സ്റ്റാര്‍ക് തകര്‍ത്തു. ഇന്നിങ്‌സിന്റെ മൂന്നാം പന്തില്‍ മക്കല്ലത്തെ സ്റ്റാര്‍ക് ക്‌ളീന്‍ ബൗള്‍ഡാക്കുകയായിരുന്നു. ആദ്യ പന്തില്‍ തന്നെ ക്രീസില്‍ നിന്ന് കയറി അടിക്കാനാണ് മക്കല്ലം ശ്രമിച്ചത്. മക്കല്ലത്തിന്റെ കൂടെ ഓപണിങ്ങിനിറങ്ങിയ മാര്‍ട്ടിന്‍ ഗപ്റ്റില്‍ 15 റണ്‍സെടുത്ത് പുറത്തായി. 34 പന്തുകളാണ് ഗപ്റ്റില്‍ നേരിട്ടത്. സാധാരത്തേതില്‍ നിന്ന് നേരത്തെ ബൗള്‍ ചെയ്ത മാക്‌സ് വെലാണ് ഗപ്റ്റിലിനെ പുറത്താക്കിയത്. പിന്നാലെയത്തെിയ കെയ്ന്‍ വില്യംസണ്‍ 33 പന്തില്‍ 13 റണ്‍സെടുത്ത് പുറത്തായി. ജോണ്‍സണായിരുന്നു വിക്കറ്റ്. സെമിഫൈനലില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ടോപ് സ്‌കോററായിരുന്ന ഗ്രാന്‍ഡ് എലിയട്ടാണ് കിവീസിനെ വന്‍ തകര്‍ച്ചയില്‍ നിന്ന് കരകയറ്റാന്‍ പ്രധാന പങ്കുവഹിച്ചത്. ഏലിയട്ട് 82 പന്തില്‍ 83 റണ്‍സെടുത്തു.

ചെറിയ ടോട്ടല്‍ പിന്തുടര്‍ന്ന് കളത്തിലിറങ്ങിയ ഓസീസിന് തുടക്കത്തില്‍ തന്നെ ആദ്യ വിക്കറ്റ് നഷ്ടപ്പെട്ടു. ഓപണര്‍ ആരോണ്‍ ഫിഞ്ച് റണ്ണെടുക്കാതെ പുറത്താവുകയായിരുന്നു. ആക്രമിച്ചു കളിച്ച ഡേവിഡ് വാര്‍ണര്‍ 45 റണ്‍സെടുത്ത് പുറത്തായി. കൂറ്റന്‍ അടിക്ക് ശ്രമിച്ച വാര്‍ണറെ ഏലിയട്ട് പിടിക്കുകയായിരുന്നു. എന്നാല്‍ പിന്നീട് ഒന്നിച്ച ക്‌ളാര്‍ക്കും സ്മിത്തും ന്യൂസിലന്‍ഡിന് പഴുതുകള്‍ നല്‍കിയില്ല. ന്യൂസിലന്‍ഡ് ബൗളിങ്ങിനെ നന്നായി അറിയാവുന്ന ഇരുവരും കരുതലോടെയാണ് ബാറ്റ് വീശിയത്.

56 റണ്‍സെടുത്ത സമിത്ത് കാര്‍ക്കിന് മികച്ച പിന്തുണയാണ് നല്‍കിയത്. ഇന്ത്യക്കെതിരായ മത്സരത്തില്‍ സ്മിത്ത് സെഞ്ച്വറി നേടിയിരുന്നു. ജയിക്കാന്‍ ഒമ്പത് റണ്‍സുള്ളപ്പോള്‍ ക്‌ളാര്‍ക്ക് മാറ്റ് ഹെന്‍ട്രിയുടെ പന്തില്‍ ക്‌ളാര്‍ക്ക് ബൗള്‍ഡായി. കളി അവസാനിക്കുമ്പോള്‍ സ്മിത്തും വാട്‌സണുമായിരുന്നു ക്രീസില്‍. ന്യൂസിലന്‍ഡനുവേണ്ടി മാറ്റ് ഹെന്‍ട്രി രണ്ടും സൗത്തി ഒന്നും വിക്കറ്റ് വീഴ്ത്തി.